ADVERTISEMENT

സൂറിക് ∙ വളർത്തുനായകളുടെ വിസർജ്യം വഴിയിലുപേക്ഷിക്കുന്ന ഉടമകളെ പിടികൂടാൻ നായകളുടെ ഡിഎൻഎ ഡേറ്റ ബാങ്കുമായി ഇറ്റലിയിലെ സൗത്ത്‌ ടിറോൾ പ്രൊവിൻസായ ബോസെൻ. ഇതുവരെ 8000 നായകളുടെ ഡിഎൻഎ എടുത്തതായി  പ്രാദേശിക ഭരണകൂടം പറയുന്നു. 40000 നായകളുടെ ഡിഎൻഎയാണ് വേണ്ടത്.

ഇറ്റലിയുടെ ആൽപ്സ് മേഖലയിലുള്ള ബോസെൻ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. നായ്ക്കളുമായി നടക്കാനിറങ്ങുന്നവർ അവയുടെ വിസർജ്യം വഴിയിലുപേക്ഷിക്കാതെ കൂടിൽ ശേഖരിച്ച്, ഇതിനായി പൊതുസ്ഥലങ്ങളിൽ വച്ചിട്ടുള്ള പെട്ടികളിലിടണമെന്നാണ് നിയമം. ഇത് തെറ്റിക്കുന്നവർക്ക് 292 യൂറോ മുതൽ 1048 യൂറോ (93000 രൂപ) വരെയാണ് പിഴ. പലതവണ മുന്നറിയിപ്പു നൽകിയിട്ടും നായവിസർജ്യം വഴിയിലുപേക്ഷിക്കുന്നതു തുടർന്നതോടെയാണ് ബോസെൻ പ്രൊവിൻസ് കടുത്ത നടപടികളിലേക്കു കടന്നത്. 

നായകളുടെ ഉമിനീർ, രക്ത സാംപിളുകളിൽനിന്നാണ് ഡിഎൻഎ എടുക്കുന്നത്. പൊതുസ്ഥലത്തു നായവിസർജ്യം കണ്ടാൽ സാംപിളെടുത്ത് ഡേറ്റ ബാങ്കിൽനിന്ന് ഉടമയെകണ്ടെത്തി പിഴ ഈടാക്കാനാണ് നീക്കം. നായവിസർജ്യ നിർമാർജനം മാത്രമല്ല ലക്ഷ്യമെന്നും അജ്ഞാത നായ്ക്കളുടെ കടിയേൽക്കുന്നവർക്കും നായ്ക്കൾ മൂലം റോഡപകടങ്ങളിൽപ്പെടുന്നവർക്കും ഡേറ്റാ ബാങ്ക് സഹായമാകുമെന്നും അധികൃതർ പറയുന്നു. 

അതേസമയം, ഡിഎൻഎ ശേഖരണത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ധാരാളമായി വിനോദസഞ്ചാരികളെത്തുന്ന ബോസെനിൽ, അവരുടെ നായ്ക്കൾക്ക് നിയമം ബാധകമല്ലേ എന്നാണ് നാട്ടുകാരായ നായഉടമകളുടെ ചോദ്യം. അയൽരാജ്യങ്ങളിൽ നിയമ ലംഘകർക്ക് 150 യൂറോ വരെ മാത്രം പിഴയുള്ളപ്പോൾ ബോസെനിലെ പിഴ വളരെ കൂടിപ്പോയെന്നും ഇവർ പരാതി പറയുന്നു. ഡിഎൻഎ സാംപിളിന് 65 യൂറോ നൽകേണ്ടതിന് പുറമെ വെറ്ററിനറി ഡോക്ടറുടെ ഫീസും നായയുടെ ഉടമസ്ഥരാണു നൽകേണ്ടത്. ഇതും പരാതിക്ക് ഇടയാക്കുന്നു. എതിർപ്പുകൾക്കിടയിലും, പ്രൊവിൻസിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള 40000 നായകളുടെ ഡിഎൻഎ ശേഖരിക്കുന്നത് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. 

English Summary:

As the Dog-Fouling Scandal Escalated, the Italian Province took the DNA of Local Dogs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com