ഒറ്റത്തവണയായി നല്‍കുമെന്ന് പറഞ്ഞ 1655 പൗണ്ട് ലഭിക്കാതെ ബ്രിട്ടനിലെ ഹെൽത്ത് വർക്കർമാർ
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ ഹെൽത്ത് വർക്കർമാർക്ക് കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ഇത് വരെയും നൽകാത്തതിൽ പ്രതിഷേധം ഉയരുന്നു. ബ്രിട്ടനിലെ 20,000 ഹെൽത്ത് വർക്കർമാർക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശമ്പള വര്‍ധനവിനൊപ്പമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തുക വാഗ്ദാനം ചെയ്തത്.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കുകയും സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും സർക്കാർ സമ്മതിച്ചു. എന്നാൽ പേയ്‌മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്നാണ് സർക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്.കമ്മ്യൂണിറ്റി നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ ഉള്‍പ്പെടുന്നതാണ് ഹെൽത്ത് വർക്കർമാർ.
തുക ലഭിക്കാനായി എംപ്ലോയേഴ്‌സ് ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ തുക എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കുന്നില്ല. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. എന്‍എച്ച്എസ് പേ ഡീല്‍ പ്രകാരം നല്‍കുന്ന തുക ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.