ADVERTISEMENT

ലണ്ടൻ∙ രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ  തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി ഇത്. നിരക്കിൽ ഇപ്പോൾ കുറവു വരുത്തിയില്ലെങ്കിലും അധികം താമസിയാതെ ഇത്തരമൊരു തീരമാനം ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്​ലി ഉറപ്പു നൽകുന്നത്. 

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തിൽ നിന്നും രണ്ടു ശതമാനത്തിലേക്ക്  തിരികെ എത്തിക്കുന്നതിനായിരുന്നു തുടര തുടരെ പലിശ നിരക്ക് ഉയർത്തി  16 വർഷത്തിനിടയിലെ  സർവകാല റെക്കോർഡിൽ എത്തിച്ചത്. ഇതിന്‍റെ ഫലമായി  പണപ്പെരുപ്പ നിരക്ക് ഇപ്പോൾ  3.4 ശതമാനത്തിലേക്ക് താഴ്ന്നു. അതുകൊണ്ടാണ് ഇന്നലത്തെ മീറ്റിങ്ങിൽ പലിശ നിരക്കിൽ എല്ലാവരും കുറവ് പ്രതീക്ഷിച്ചത്. എന്നാൽ അൽപംകൂടി കാത്തിരിക്കാനായിരുന്നു റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. 

ഇപ്പോൾ കുറച്ചില്ലെങ്കിലും പണപ്പെരുപ്പം രണ്ടു ശതമാനത്തിൽ എത്തുന്നതിനു മുൻപേ പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന സൂചനയാണ് ഗവർണർ  നൽകുന്നത്. മേയ് ആദ്യവാരം ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വേനൽക്കാലത്ത് ഒന്നോ രണ്ടോ തവണകൂടി  പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ കാണുന്നുണ്ട്.  രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് കഴിഞ്ഞദിവസം  പ്രധാനമന്ത്രി ഋഷി സുനക്കും പ്രഖ്യാപിച്ചിരുന്നു. പലിശ അതേപടി നിലനിർത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഒൻപതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം ഈ മാസവും അടുത്ത മാസവം ഫിക്സഡ് മോർഗേജുകൾ തീരുന്നവർക്ക് തിരിച്ചടിയാകും. 

നിലവിലെ ഉയർന്ന നിരക്കിൽ തന്നെ ഇവർക്ക് മേർഗേജുകൾ പുതുക്കി നിശ്ചയിക്കേണ്ടി വരും. അല്ലെങ്കിൽ വളരെ ഉയർന്ന നിരക്കിലുള്ള ട്രാക്കറിലേക്കോ ഇന്‍ററസ്റ്റ് ഒൺലി കോൺട്രാക്ടിലേക്കോ  തൽകാലം മാറുക എന്നതാവും ഇവർക്കു മുന്നിലുള്ള മറ്റൊരു മാർഗം. മൂന്നു ശതമാനത്തിൽ താഴെ, രണ്ടുവർഷത്തേക്കും അഞ്ചുവർഷത്തേക്കുമൊക്കെ ഫിക്സഡ് മോർഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോർഗേജാണ് 2024ൽ വരുന്നത്. ഇവർക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവുപോലും  ആശ്വാസവും, വർധന വലിയ പ്രഹരവുമാകുന്ന സ്ഥിതിയാണുള്ളത്.  ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ കണക്കനുസരിച്ച് 2026 ആകുമ്പോഴേക്കും 50 ലക്ഷം പേരാണ് ബ്രിട്ടനിൽ വീടുകൾ റീമോർഗേജ് നടത്താനുള്ളത്. 

കോവിഡ് കാലത്ത് കേവലം 0.25 ശതമാനമായിരുന്ന പലിശനിരക്കാണ് 13 തവണയായി ഉയർത്തി ഇപ്പോൾ  5.25  ശതമാനം എന്ന നിരക്കിൽ എത്തിച്ചിരിക്കുന്നത്.  16 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നിലവിലുള്ളത് 2023 ഡിസംബർ 14നുശേഷം നിരക്കുവർധന ഉണ്ടായിട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. 2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ തുടക്കത്തിലാണ് സമാനമായ രീതിയിൽ രാജ്യത്ത് പലിശനിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തിയത്. 

പലിശ നിരക്കിലെ മാറ്റമില്ലായ്മ ബ്രിട്ടനിൽ രാഷ്ട്രീയ നീക്കങ്ങളെയും ബാധിക്കും. പലിശ നിരക്ക് താഴുന്നതു വരെ പൊതു തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാകും സർക്കാരിന്‍റെ ശ്രമം. പണപ്പെരുപ്പത്തിനൊപ്പം പലിശ നിരക്കും താഴ്ന്നാൽ സാമ്പത്തിക രംഗത്ത് വൻ നേട്ടം ഉണ്ടാക്കിയതായി അവകാശപ്പെട്ട് സർക്കാരിന് തിരഞ്ഞെടുപ്പിനെ നേരിടാം. പത്തു വർഷത്തെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ഇതു മാത്രമാണ് ടോറികൾക്കു മുന്നിലുള്ള ഏക മാർഗം. അങ്ങനെയായാൽ വേനൽ അവധിക്കു ശേഷം ഒക്ടോബറിലോ നവംബറിലോ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്. 

English Summary:

Bank of England leaves interest rates unchanged at 5.25%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com