ഒമാനില്‍ ശക്തമായ മഴ, വരും ദിവസങ്ങളിലും തുടരും; ആലിപ്പഴ വർഷം
Mail This Article
മസ്കത്ത് ∙ ഒമാനില്‍ ശക്തമായ മഴയും കാറ്റും. വിവിധ സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. വാദിയില്‍ കുടുങ്ങിയ രണ്ട് പേരെ സ്വദേശികള്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ശനിയാഴ്ച രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ദക്ഷിണ ഷര്‍ഖിയ്യ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് രണ്ട് പേര് കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ പെട്ടത്. സ്വദേശികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ട് പേരുടെയും ആരോഗ്യനില ഗുരുതരമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മഴ കനത്തതോടെ വിവിധ ഇടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. മലമുകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തി. എന്നാല്‍, എവിടെയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് ദിവസങ്ങള്‍ കൂടി മഴ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.