കനത്ത മഴയിൽ ഒമാനിൽ ഒലിച്ചു പോയത് ഇന്ത്യൻ കുടുംബം; 6 പേർക്കായി തിരച്ചിൽ, ഞെട്ടൽ
Mail This Article
മസ്‌കത്ത് ∙ ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ കുടുംബത്തെ കാണാതായി. വാദി ബനീ ഖാലിദില്‍ കാണാതായ ഹൈദരാബാദി കുടുംബത്തിലെ ആറു പേര്‍ക്കായി തിരച്ചില്‍ തുടകയാണ്. കൂടുതല്‍ സന്നാഹങ്ങളോടെ സമീപ പ്രദേസങ്ങളിലേക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. സന്നദ്ദ സേവകരും തിങ്കളാഴ്ച പൊലീസിനും സിവില്‍ ഡിഫന്‍സിനുമൊപ്പം തിരച്ചിലിനെത്തി.
വെള്ളിയാഴ്ച വാദി ബനീ ഖാലിദില്‍ സന്ദര്‍ശനം നടത്തി മടങ്ങവെയാണ് ഹൈദരാബാദ് സ്വദേശി സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടംബം സഞ്ചരിച്ച വാഹനം ശക്തമായ വാദിയില്‍ അകപ്പെടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാദിയിലൂടെ മുന്നോട്ട് നീങ്ങിയ വാഹനത്തില്‍ നിന്നും ചാട് ഫസല്‍ അഹ്മദ് രക്ഷപ്പെട്ടിരുന്നു. സമീപത്ത് കണ്ട മരത്തില്‍ പിടിച്ച് ജലത്തിന്റെ ഒഴുക്കിനെ പ്രതിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് എന്തു സംഭവിച്ചുവെന്നറിയില്ലെന്നും സര്‍ദാര്‍ ഫസല്‍ അഹ്മദ് പറഞ്ഞു.
വെളിച്ചക്കുറവു മൂലം ഞായറാഴ്ച രാത്രിയില്‍ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തിങ്കാളാഴ്ച അതിരാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 22 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവ സ്ഥലത്തെത്തി.
22 ദിവസം മുമ്പ് പിറന്ന നൂഹിനെ കാണാന്‍ വേണ്ടിയാണ് സര്‍ദാറിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും ഒമാനിലെത്തിയത്. അടുത്ത ദിവസം തന്നെ ഇവര്‍ നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഇബ്രയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് സര്‍ദാര്‍ ഫസല്‍ അഹ്മദ്.