ഖുർആൻ പാരായണ മത്സരം; ലിബിയൻ സ്വദേശി ജേതാവ്
Mail This Article
ദുബായ് ∙ രാജ്യാന്തര ഹോളി ഖുർആൻ അവാര്‍ഡിന്റെ (ദിൽഖ) ഭാഗമായുള്ള ഖുർആൻ പാരായണ മത്സരത്തിൽ ലിബിയൻ സ്വദേശി മുആത് മഹമൂദ് ആമിർ ബിൻ ഹാമിദ്(23) ജേതാവ്. ഇദ്ദേഹത്തിന് 250,000 ദിർഹം സമ്മാനം ലഭിച്ചു. മൊറോക്കോ സ്വദേശി അഹമ്മദ് അചിരി, നൈഗർ സ്വദേശി ഇബ്രാഹിം മആസു എന്നിവർ രണ്ടാം സ്ഥാനത്തെത്തി. ഇവർക്ക് 200,000 ദിർഹം സമ്മാനം ലഭിക്കും. അഹമ്മദ് ബഷീർ ആദൻ (അമേരിക്ക), അയ് മൻ ബർഹെം (ട്യുണീസിയ), ഉമർ അഹമ്മദ് ഹസ്ന ആഗ (സിറിയ), അബ്ദുൽ അസീസ് ചൗക്രി (അൾജീരിയ), അഹമ്മദ് മുഹമ്മദ് ഇബ്രാഹിം (കെനിയ), അബ്ദുല്ല ഖലീഫ ഇബ്രാഹിം ഖലീഫ ഹംദാൻ (ബഹ്റൈൻ), അൽസാവി അബ്ദുല്ല അഹമദ് (സൗദി) എന്നിവരാണ് തുടർ സ്ഥാനങ്ങളിൽ.
ദുബായ് ചേംബർ ഒാഫ് കൊമേഴ്സ് ഹാളിൽ 12 ദിവസം നീണ്ടുനിന്ന 23–ാമത് ദിൽഖയ്ക്ക് ഇന്നലെ രാത്രി പരിസമാപ്തിയായി. ഇന്ത്യയിൽ നിന്നടക്കം 160 രാജ്യങ്ങളിൽ നിന്നുള്ള, ഖുർആൻ മനഃപാഠമാക്കിയ മത്സരാർഥികൾ ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുത്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടഷന്റെയും നാഷനൽ ഒളിംപിക്സ് കമ്മിറ്റിയുടയും ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദിന്‍റെയും ദുബായ് ഭരണാധികാരിയുടെ കൾചറൽ ആൻഡ് ഹ്യുമനിറ്റേറിയൻ ഉപദേഷ്ടാവുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹയുടെയും സാന്നിധ്യത്തിലായിരുന്നു ഫൈനൽ റൗണ്ട് മത്സരം. 1997ല്‍ 14 വിഭാഗങ്ങളിലായി ആരംഭിച്ചതാണ് രാജ്യാന്തര ഹോളി ഖുർആൻ അവാർഡ്.