ADVERTISEMENT

അബഹ∙ മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് കഴിഞ്ഞ ആറുമാസമായി ജയിലിൽ കഴിയുകയായിരുന്ന  മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ  സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ മേൽക്കോടതിയിൽ അപ്പീൽ നൽകി. സൗദി അറേബ്യയിലെ  തെക്കൻ നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനൽ കോടതിയിലെ മൂന്നംഗ ബെഞ്ചാണു കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചു മാറ്റാൻ  ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയായ  യുവാവിനെതിരെയാണ് കോടതി വിധി വന്നത്.  

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന്  1,10,000 റിയാൽ  നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറു വർഷമായി ജോലി ചെയ്തിരുന്ന  മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട  മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്‌ഥർ ബാത്ത് റൂമിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് 24,000  റിയാൽ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടിൽ നിന്നു കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയുമാണു സ്പോൺസർക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങൾ  കോടതിയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം  പറഞ്ഞു. 

വലതു കൈപ്പത്തി മുറിച്ചു മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകർന്നിരിക്കുകയാണ് ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും  ഇന്ത്യൻ സോഷ്യൽ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു.

സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് മെംബറും സിസിഡബ്ല്യൂഎ  മെംബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റി. റമദാൻ പതിനേഴിനകം  അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകിയിരുന്നു.  നിയമ വിദഗ്‌ദരുമായും സൗദി അഡ്വക്കറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി  കഴിഞ്ഞ ദിവസം അപ്പീൽ തയ്യാറാക്കി വിവരങ്ങൾ ജിദ്ദ കോൺസുലേറ്റിനെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിലെ കോൺസുൽ  വെൽഫയർ ഡോക്ടർ അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി കഴിഞ്ഞ ദിവസം അബഹയിൽ എത്തുകയും  സൈദ് മൗലവിയോടൊപ്പം  ജയിലിൽ പോയി യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനൽ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ  അപ്പീൽ സമർപ്പിച്ചു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച്  കോൺസുലർ സംഘം നിവേദനം നൽകി.  യുവാവിന്റെ സുഹൃത്തുക്കൾ കോൺസുൽ വെൽഫയർ ഡോക്ടർ അലീമുമായി കൂടിക്കാഴ്ച നടത്തി. അപ്പീലുമായി മുന്നോട്ട് പോകുന്ന സാമൂഹ്യ പ്രവർത്തകർക്കും യുവാവിന്റെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എല്ലാവിധ സഹായവും ജിദ്ദ കോൺസുലേറ്റ് വാഗ്ദാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com