കിഫ്ബി; പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതം: ഐസക്
Mail This Article
അബുദാബി∙ കിഫ്ബിക്കെതിരായ പ്രതിപക്ഷ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബി റജിസ്റ്റർ ചെയ്തതോടെ ലോകത്തിനു മുന്നിൽ കേരളത്തിനു പ്രത്യേക സ്ഥാനം ലഭിച്ചു. യുകെയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലെത്തിയ മന്ത്രി കേരള സോഷ്യൽ സെന്ററിൽ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു.
സാമ്പത്തിക മാന്ദ്യത്തിലേക്ക് കേരളം വീണുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത വ്യവസായം കൊണ്ട് ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. വൈദ്യുതിച്ചെലവ് കൂടുതലുള്ള വ്യവസായങ്ങളല്ല, പുതിയ തൊഴിലുകളാണു സംസ്ഥാനത്തിനാവശ്യം. ഐടി, ടൂറിസം പോലെ വിജ്ഞാനാധിഷ്ടിത വ്യവസായങ്ങളിലാണു നിക്ഷേപം വേണ്ടത്. എന്നാൽ, നിക്ഷേപം ആകർഷിക്കുമ്പോഴും പരിസ്ഥിതി സൗഹൃദമാകണമെന്ന് ഇടതുപക്ഷത്തിന് നിർബന്ധമുണ്ട്. ട്രേഡ് യൂണിയൻ ഇല്ലാതാക്കാനാവില്ല, കൂലിയും കൊടുക്കേണ്ടിവരും. നിയമങ്ങളെല്ലാം പാലിച്ചുള്ള നിക്ഷേപം വരണം എന്നാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ പണം ചെലവഴിക്കുന്നതിൽ ജനത്തിനു ഭയം വന്നിട്ടുണ്ട്. ഗൾഫിലെ പ്രതിസന്ധിയാണു പ്രധാന കാരണം. ഗൾഫിൽ നിന്ന് തിരിച്ചു വരുന്നതിനെക്കാൾ കുറവാണ് ഇപ്പോൾ ഗൾഫിലേക്ക് പോകുന്നവർ.
കേരളത്തിലേക്കു വരുന്ന ഗൾഫ് വരുമാനം കുറഞ്ഞിട്ടില്ല. പക്ഷേ, രൂപയുടെ മൂല്യം ഇടിഞ്ഞതു മൂലം എത്ര പണം വന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ബജറ്റിന് പുറമേ 50,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാനും അതുവഴി മാന്ദ്യത്തെ അകറ്റാൻ ശ്രമിക്കുകയും ചെയ്യുമെന്നും ധനമന്ത്രി. കെഎസ്‌സി പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.