വിശ്വാസ തീക്ഷ്ണതയിൽ കുവൈത്തും
Mail This Article
കുവൈത്ത് സിറ്റി∙ ആത്മ നവീകരണത്തിന്റെ മാസം അവസാന പത്തിലേക്ക്. വിശ്വാസികൾ ഇനി കൂടുതൽ പ്രാർഥനകളിൽ മുഴുകും. 20 ദിവസമായി രാത്രി തറാവീഹ് നമസ്കാരത്തിൽ പങ്കാളികളായവർ ഇനിയുള്ള രാത്രികളിൽ പള്ളികളിൽ ഖിയാമുല്ലൈൽ നമസ്കാരത്തിലും(ഖിയാമുല്ലൈൽ) പങ്കാളികളാകും. അർധരാത്രി തുടങ്ങി ദീർഘനേരം നീളുന്നതാണ് ഖിയാമുല്ലൈൽ നമസ്കാരം.
വരും ദിവസങ്ങൾ ഭക്തർക്ക് ഇഅ്തികാഫിന്റേത്(ഭജനയിരിക്കൽ) കൂടിയാണ്. കൂടുതൽ സമയം പള്ളികളിൽ കഴിയുന്നതാണ് ഇഅ്തികാഫ്. ഇന്നലെ (വെള്ളി) ജുമുഅ ഖുതുബയിൽ ഇമാമുമാർ റമസാൻ അവസാന പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണു സംസാരിച്ചത്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠയതയുള്ള ലൈലത്തുൽ ഖദ്‌ർ രാവിനു സാധ്യതയുള്ള കാലമാണ് റമസാൻ അവസാനത്തെ പത്ത്.
ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസത്തിലെ ശ്രേഷ്ഠമായ രാവിൽ പ്രാർഥനയോടെ പള്ളികളിൽ കഴിഞ്ഞുകൂടാൻ വിശ്വാസികൾ ഒഴുകിയെത്തും. രാജ്യത്തെ മിക്ക പള്ളികളിലും ഖിയാമുല്ലൈൽ നമസ്കാരമുണ്ടാകും. റമസാൻ അവസാനത്തെ പത്തിൽ വിശ്വാസികൾക്ക് സൗകര്യമൊരുക്കാൻ സർക്കാർ എല്ലാ നടപടികളും പൂർത്തിയാക്കി.ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗം അസി. അണ്ടർ സെക്രട്ടറിമാർ കഴിഞ്ഞ ദിവസം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.