സ്വതന്ത്ര രാഷ്ട്രപദവി പലസ്തീൻ അവകാശം: ഇസ്‌ലാമിക ഉച്ചകോടി
Mail This Article
മക്ക∙ സ്വതന്ത്ര രാഷ്ട്ര പദവി പലസ്തീനികളുടെ അവകാശമാണെന്ന് ആവർത്തിച്ച് ഇസ്‌ലാമിക് ഉച്ചകോടി. ഭാവിക്കായി കൈകോർത്ത് എന്ന പ്രമേയത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ മക്കയിൽ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ 14–ാം ഉച്ചകോടി പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലാണ് (കമ്മ്യൂണിക്കെ) നിലപാട് ആവർത്തിച്ചത്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നടപടിയെയും ഉച്ചകോടി അപലപിച്ചു.
പലസ്തീനിൽ സമാധാനം കൈവരിക്കുകയാണ് ഒഐസിയുടെ മുഖ്യ അജണ്ടയെന്ന് വ്യക്തമാക്കിയ ഉച്ചകോടി, സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശം യാഥാർഥ്യമാക്കാൻ പിന്തുണ വാഗ്ദാനം ചെയ്തു. വിവിധ രാജ്യങ്ങളിൽ അഭയാർഥികളായ പലസ്തീനികൾക്കു തിരിച്ചുവരവ് സാധ്യമാക്കണം. ജറുസലം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി ഭരണഘടനാ ലംഘനമാണ്. യുഎഇ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ഉച്ചകോടി അപലപിച്ചു. നാവിക സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
സൗദി അറേബ്യയും യുഎഇയും ചേർന്ന് റമസാനിൽ 150 കോടി ഡോളറിന്റെ സാമ്പത്തിക സഹായം യെമന് നൽകിയെന്നും അറിയിച്ചു. സിറിയയിലെ ഗോലൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിൻമാറണം. സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളെ പിന്തുണയ്ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ‌്‌ലാം വിശ്വാസികൾ നേരിടുന്ന വിവേചനങ്ങളും ചർച്ചയായി. മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള യുഎൻ തീരുമാനത്തെ ഉച്ചകോടി പ്രശംസിച്ചു.