ADVERTISEMENT

ദുബായ് ∙ സുവർണ പ്രകാശത്തിൽ മുങ്ങി നവവധുവിനെ പോലെ സാബീൽ കൊട്ടാരമൊരുങ്ങി; കാത്തിരുന്ന വിവാഹാഘോഷത്തിനായി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്‍റെ പുത്രന്മാരുടെ വിവാഹാഘോഷം പെരുന്നാൾ അവധി ദിനങ്ങളിലാണ് നടക്കുക. ഇൗ മാസം ആറിന് വൈകിട്ട് നാലിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പുരുഷന്മാർക്കുള്ള വിരുന്നു സൽക്കാരമുണ്ടായിരിക്കും.

 

ഷെയ്ഖ് മുഹമ്മദിന്റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സഹോദരന്മാരായ ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് എന്നിവർ ഇൗ മാസം 15നാണ് മതപരമായ ചടങ്ങിൽ വിവാഹിതരായത്. കുടുംബാംഗങ്ങൾ മാത്രമേ ഇതിൽ പങ്കെടുത്തുള്ളൂ.

 

വിവരം അറിഞ്ഞതു മുതൽ ദുബായ് സന്തോഷത്തിലാണ്. വിവാഹ സൽക്കാരത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സുവർണലിപികളിൽ കാലിഗ്രഫി ശൈലിയിലാണ് കത്ത് തയാറാക്കിയത്. ഇതോടൊപ്പം പരമ്പരാഗത ഒമാനി ഹൽവയും വിതരണം ചെയ്തു.

 

ഇപ്പോൾ ആഘോഷത്തിനായി സ്വർണവെളിച്ചത്തിൽ കുളിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുന്ന കൊട്ടാരത്തിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നു. ഇത് പെരുന്നാളിന് ഇരട്ടി മധുരം സമ്മാനിക്കുന്നുവെന്നാണ് ദുബായ് നിവാസികളുടെ അഭിപ്രായം. വിവാഹത്തിന് ഭവനങ്ങളെ അണിയിച്ചൊരുക്കുക സ്വദേശികളുടെ ഇടയിൽ പതിവാണ്.

 

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(36) ഷെയ്ഖ ഷെയ്ഖ ബിൻത് സഇൗദ് ബിൻ താനി അൽ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്(35) ഷെയ്ഖ മറിയം ബിൻത് ബുത്തി അൽ മക്തൂമിനെയും ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ്(32) ഷെയ്ഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയും ജീവിത പങ്കാളികളാക്കി. പരമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും വിവാഹാഘോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com