എണ്ണ മേഖലയിലെ തൊഴിൽ സ്വദേശി ആധിപത്യത്തിലേക്ക്
Mail This Article
കുവൈത്ത് സിറ്റി∙ എണ്ണ മേഖലയിൽ സ്വദേശിവൽകരണം ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി സ്ഥിതിവിവരക്കണക്ക്. വിദേശികൾക്കു മുൻതൂക്കമുണ്ടായിരുന്ന മേഖലയിൽ 3 വർഷത്തിനിടെ സ്വദേശികളായ 1224 എൻജിനീയർമാർക്ക് നിയമനം ലഭിച്ചു. 2016 ജനുവരി ഒന്നിനുശേഷം നിയമിക്കപ്പെട്ട വിദേശി എൻജിനീയർമാരുടെ എണ്ണം 362. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
2016 ജനുവരി ഒന്ന് മുതൽ 2019 മാർച്ച് 31വരെ കുവൈത്ത് ഓയിൽ കമ്പനി(കെഒസി)യിൽ പെട്രോളിയം, മെക്കാനിക്കൽ എൻജിനീയർമാരായി 641 സ്വദേശികൾക്ക് നിയമനം ലഭിച്ചു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി(കെഎൻപിസി)യിൽ 302 സ്വദേശി എൻജിനീയർമാരാണു നിയമിതരായത്. 2016 ജനുവരി ഒന്നിനും 2017 മാർച്ച് 31നുമിടയിൽ കെഒസിയിൽ 241, കെഎൻപിസിയിൽ 138, കെപിസിയിൽ 18 സ്വദേശി എൻജിനീയർമാർ നിയമിതരായി. മൂന്ന് വർഷത്തിനിടെ എണ്ണ മേഖലയിൽ നിയമനം ലഭിച്ച വിദേശി എൻജിനീയർമാരിൽ കൂടുതലും കെഒസിയിലാണ്.
മെക്കാനിക്കൽ, കെമിക്കൽ വിഭാഗത്തിലായിരുന്നു കൂടുതൽ നിയമനം. കെഎൻപിസിയിൽ നിയമിതരായ 179 വിദേശികളിൽ കെമിക്കൽ എൻജിനീയർമാരായ 122 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. 27 മെക്കാനിക്കൽ എൻജിനീയർമാരിലും ഇന്ത്യക്കാരുണ്ട്.