അബുദാബിയിലെ ആ ഭാഗ്യവാനും മലയാളി; പന്തളം സ്വദേശി നേടിയത് 18.85 കോടി, മനസ്സ് തുറക്കുന്നു
Mail This Article
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിർഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചു. ഒന്നു മുതൽ 10 വരെയുള്ള സമ്മാനങ്ങളിൽ ഭൂരിഭാഗവും മലയാളികൾക്കായതിനാൽ കോടികൾ ഇന്ത്യയിലേക്ക് ഒഴുകും. പത്ത് സമ്മാനങ്ങളില്‍ ഒൻപതും ഇന്ത്യക്കാർക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി.
സഹപ്രവർത്തകരും സുഹൃത്തുക്കളുമായ അഞ്ചു പേർ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് (കൂപ്പൺ 211711) ഭാഗ്യം കൈവന്നത്. സുഹൃത്താണ് ലൈവ് ഷോ കണ്ട് വിവരം അറിയിച്ചപ്പോഴാണ് സമ്മാനം ലഭിച്ചത് അറിഞ്ഞത്. നറുക്കെടുപ്പിൽ ഒപ്പംചേർന്ന എല്ലാവരുടെയും ഭാഗ്യമായാണിതെന്ന് 37കാരൻ പറഞ്ഞു. എട്ടാമത് തവണയെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
12 വർഷമായി യുഎഇയിലുള്ള സഞ്ജയ് നാഥിന് ഇതാദ്യമായാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും. ജോലിയിൽ തുടരും. സാമൂഹിക സേവനത്തിൽ തൽപരനായ താൻ എല്ലാ മാസവും നിശ്ചിത തുക ജീവകാരുണ്യത്തിനായി വിനിയോഗിക്കുക പതിവാണെന്നും പുതിയ സാഹചര്യത്തിലും അത് തുടരുമെന്നും പറഞ്ഞു. ഭാര്യ ചിത്രയും മക്കളായ നേഹ, നിഹാൽ എന്നിവരോടുമൊപ്പം അബുദാബിയിലാണ് താമസം.
ബിനു ഗോപിനാഥ് (1,00,000 ദിർഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാൽ (80,000), സാഖിബ് നാസർ മുഹമ്മദ് നാസർ (70,000), സുഭാഷ് നായപാക്കിൽ തിക്കൽവീട് (50,000), അബ്ദുൽ അസീസ് വലിയപറമ്പത്ത് (30,000), സുനിൽകുമാർ (20,000), അബ്ദുൽ മുത്തലിബ് ചുള്ളിയോടൻ കോമാച്ചി (10,000), ഒഫൂർ കൂട്ടുങ്ങൽ മാമു (10,000) എന്നിവരാണ് മറ്റു വിജയികൾ. ലാൻഡ് റോവർ വാഹനം ലഭിച്ചത് ബംഗ്ലദേശുകാരനായ ഷിപക് ബാരുവയ്ക്കാണ്.