ചരിത്രം രചിച്ച് മൈമിനിയുടെ ആകാശക്കുതിപ്പ്
Mail This Article
റിയാദ് ∙ സൗദിയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് സ്വദേശി വനിത യാസ്മിൻ അൽ മൈമിനി വിമാനം പറത്തി. രാജ്യത്ത് പൈലറ്റ് ലൈസൻസ് നേടിയ രണ്ടാമത്തെ വനിതയായ യാസ്മിനാണ് സൗദിയിൽ വിമാനം പറത്തിയ ആദ്യ സ്വദേശി വനിതാ പൈലറ്റെന്ന ബഹുമതിക്ക് അർഹയായത്. അൽഖസീമിൽനിന്ന് തബൂക്കിലേക്കു വിമാനം പറത്തിയാണ് യാസ്മിൻ സൗദി വനിതകളിൽ താരമായത്.
സൗദി അറേബ്യൻ എയർലൈൻസിന്റെ ആഭ്യന്തര സേവന വിഭാഗമായ നെസ്മ എയർലൈനാണ് യാസ്മിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വ്യോമ പാതയൊരുക്കിയത്. സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനിൽനിന്ന് 2013ൽ പ്രഫഷനൽ പൈലറ്റ് ലൈസൻസ് നേടിയ അൽ മൈമനി 4 മാസം മുൻപാണ് നെസ്മയിൽ കോ പൈലറ്റായി ചേർന്നത്. മാഡ്രിഡ്-ജക്കാർത്ത സെക്ടറിലായിരുന്നു യാസ്മിന്റെ പരിശീലന പറക്കൽ.
യാസ്മിന്റെ കഴിവിനെയും നിശ്ചയാദാർഢ്യത്തെയും നെസ്മ ഓപ്പറേഷൻ മാനേജർ അഹ്മദ് ജുഹനി പ്രശംസിച്ചു. ഹനദി സകരിയ ഹിന്ദിയാണ് പൈലറ്റ് ലൈസൻസ് (2014) നേടിയ ആദ്യ സൗദി വനിത. 2006ൽ ഇവർ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. എന്നാൽ സൗദിയിൽ വിമാനം പറത്താൻ ഹനദിക്ക് സാധിച്ചിരുന്നില്ല.