ഡെലിവറി ലൈസൻസിന് ഇനി കടമ്പകളേറും
Mail This Article
കുവൈത്ത് സിറ്റി ∙ ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും വീടുകളിലും മറ്റിടങ്ങളിലും എത്തിക്കുന്ന ഡെലിവറി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയ്ക്കു ലൈസൻസ് നൽകുന്നതിന് ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം വേണം.
വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ലൈസൻസ് നൽകുന്നത്. ആരോഗ്യ മന്ത്രാലയം, കസ്റ്റംസ്, പരിസ്ഥിതി വിഭാഗം എന്നിവയുടെ അംഗീകാരവും ലൈസൻസ് ലഭിക്കാൻ ആവശ്യമാണ്. സേവനത്തിന്റെ മറവിൽ നിരോധിത വസ്തുക്കൾ വിതരണം ചെയ്യുന്നുവെന്ന സംശയമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നിർബന്ധമാക്കാൻ കാരണം.
ഡെലിവറി ലൈസൻസിനായി ലഭിച്ച ഒട്ടേറെ അപേക്ഷകൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ കെട്ടിക്കിടപ്പുണ്ട്.
സ്വദേശി വീടുകളിൽ ഡ്രൈവർമാരായി എത്തുന്നവരെ പ്രയോജനപ്പെടുത്തി ഡെലിവറി സർവീസ് നടത്തുന്നവരുണ്ട്. പല കുടുംബങ്ങളിലും ഇതു പ്രയാസങ്ങളുണ്ടാക്കുന്നു.
ഡെലിവറി ഡ്രൈവർമാരായി പരിശീലനം നേടുന്ന പലരെയും നാടുകളിലേക്ക് തിരിച്ചയച്ച് പുതിയ വീസയിൽ തിരികെ കൊണ്ടുവരുന്നതിന് വീസകച്ചവടക്കാരും സജീവമായി രംഗത്തുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ.