എല്ലാം ഓൺലൈനിൽ; മരുന്ന് കുറിപ്പടി ഇനി കെണിയാവില്ല
Mail This Article
അബുദാബി ∙ അബുദാബി സർക്കാർ ആശുപത്രിയിലെത്തുന്നവർക്ക് ജൂലൈ 1 മുതൽ കടലാസിലുള്ള മരുന്ന് കുറിപ്പടി ഒഴിവാക്കും. ഡോക്ടർ എഴുതുന്ന മരുന്ന് ഫാർമസിസ്റ്റുകൾക്ക് ഓൺലൈൻ വഴി അറിയാനാവുന്ന ഏകീകൃത ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും മരുന്നുകളുടെ ദുരുപയോഗവും നിയന്ത്രിക്കാനാണ് അബുദാബി ആരോഗ്യ വകുപ്പ് ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജൂലൈ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.
ഇതിനു മുന്നോടിയായി രാജ്യത്തെ ആശുപത്രികളെയും ഫാർമസികളെയും ഏകീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു. ഡോക്ർമാർക്കും ഫാർമസിസ്റ്റുകൾക്കും രണ്ടാഴ്ചത്തെ പരിശീലനവും നൽകുന്നുണ്ട്. സർക്കാർ ആശുപത്രികൾക്കു പുറമേ ക്ലീവ് ലാൻഡ് ക്ലിനിക്കിനെയും പദ്ധതിയിൽ ഉൾപെടുത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി അറിയിച്ചു.
ഇതോടെ ജൂലൈ 1 മുതൽ പേപ്പറിലുള്ള മരുന്നു കുറിപ്പടി പൂർണമായും ഒഴിവാക്കുമെന്ന് ഹെൽത് കെയർ ലൈസൻസിങ് ആൻഡ് മെഡിക്കൽ എജുക്കേഷൻവിഭാഗം ഡയറക്ടർ ഡോ. ഖാലിദ് അൽ ജാബിരി പറഞ്ഞു.
അടുത്ത ഘട്ടത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളെയും ഇതിൽ ഉൾപെടുത്താനും പദ്ധതിയുണ്ട്.