ADVERTISEMENT
കുവൈത്ത് സിറ്റി ∙ 5 വർഷം പൂർത്തിയാക്കിയവർക്ക് മാത്രമേ ഇഖാമ മാ‍റ്റുന്നതിന് അനുമതി നൽകാവൂ എന്നതടക്കം, രാജ്യത്തെ ജനസംഖ്യാ ഘടന പുനഃക്രമീകരിക്കുന്നതിന് 9 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ച്  സമിതി. തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ, മാൻപവർ അതോറിറ്റി തുടങ്ങി വിവിധ ഏജൻസി പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.

വിദേശികൾ എത്തുന്ന ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിക്കണം. സാമൂഹിക സുരക്ഷയ്ക്കും കുറ്റകൃത്യങ്ങൾ തടയുന്നതിനും ചില സമൂഹങ്ങളുടെ വാണിജ്യ കുത്തക ഇല്ലാതാക്കുന്നതിനും ഇത് അനിവാര്യമാണ്.

സ്വകാര്യമേഖലയിൽ വിദേശികൾക്ക് താമസാനുമതി നൽകാവുന്ന പരമാവധി പ്രായം 65 വയസ്സായി നിജപ്പെടുത്തണം. പൊതുമേഖലയിൽ അനിവാര്യമായ തസ്തികകളിൽ ഇളവ് അനുവദിക്കാം.

സ്വകാര്യമേഖലയിൽ ഒരു തൊഴിലുടമയുടെ കീഴിൽ 5 വർഷം പൂർത്തിയാക്കിയവർക്ക് മാത്രമേ മറ്റൊരാളുടെ കീഴിലേക്ക് ഇഖാമ മാ‍റ്റുന്നതിന് അനുമതി നൽകാവൂ. നിലവിൽ ഒരുവർഷം പൂർത്തിയാക്കിയാൽ ഇഖാമ മാറ്റം സാധ്യമാണ്. സ്പോൺസർക്ക് ആവശ്യമില്ലാത്തവർ വേറൊരാളുടെ കീഴിലേക്ക് മാറുന്നത് ഉൾപ്പെടെയുള്ള കൃത്രിമങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റം നിരോധിക്കണം. പൊതുമേഖലയിൽ ആവശ്യമുള്ളവരെ വിദേശങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് പകരം ആഭ്യന്തര തൊഴിൽ വിപണിയിൽനിന്ന് തന്നെ കണ്ടെത്തണം.

താമസാനുമതി രേഖയുമായി ബന്ധപ്പെട്ട സേവന ഫീസുകൾ അയൽ‌രാജ്യങ്ങളിലേതിന് തുല്യമായി വർധിപ്പിക്കണം. ഫീസ് വർധനയുണ്ടായാൽ അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുന്ന നടപടി എളുപ്പമാകും.

അവിദഗ്ധ തൊഴിലാളികളെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിന് സമഗ്ര പരിശോധന പതിവാക്കണം. ജനസംഖ്യാ ഘടന സംബന്ധിച്ച് പ്രതിമാസ റിപ്പോർട്ടും ലഭ്യമാക്കണം.

വിദേശികളുടെ പണമിടപാടിന് ഫീസ് ഏർപ്പെടുത്തണം. അയയ്ക്കുന്ന പണത്തിന്റെ തോത് കണക്കാക്കിയാകണം ഫീസ് ഘടന. ഫീസ് നൽകേണ്ടിവരുന്ന സാഹചര്യം അവിദഗ്ധ തൊഴിലാളികളിൽ പ്രയാസമുളവാക്കുകയും അതുവഴി അവർ രാജ്യംവിടാനുള്ള പ്രവണത വർധിക്കുകയും ചെയ്യും.

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷാ സംവിധാനം എളുപ്പമാക്കുന്നതിനും ലേബർ സിറ്റി നിർമാണം ത്വരിതപ്പെടുത്തണം.

നിയമലംഘകർക്ക് താമസ സൗകര്യം നൽകുന്നവർക്കുള്ള പിഴ ഇരട്ടിപ്പിക്കുകയും അത്തരക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തുകയും വേണം. നിലവിലുള്ള നിയമം കൂടുതൽ ശക്തിപ്പെടുത്താനും നടപടി വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com