ADVERTISEMENT

ദോഹ ∙ വ്യാപാര ബന്ധം ശക്തമാക്കി ഇന്ത്യയും ഖത്തറും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തോത് കഴിഞ്ഞ വർഷം 1,210 കോടി ഡോളറിൽ എത്തിയതായി ഖത്തർ ചേംബർ. 2017 – ലെക്കാൾ 24 ശതമാനമാണു വർധന. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘവും ഖത്തർ ചേംബറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തോത് വിശദീകരിച്ചത്. ഫൈബർനെറ്റ് ഗോവ പ്രദർശന മേധാവി അൻമോൾ മോദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണു ഖത്തർ ചേംബറുമായി കൂടിക്കാഴ്ച നടത്തിയത്.

സാങ്കേതികം, സൗരോർജം, ഖനനം, ഭക്ഷ്യ ഉൽപന്നങ്ങൾ അടിസ്ഥാന സാമഗ്രികൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ സഹകരണം ശക്തമാക്കുന്നതും ചർച്ച ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധം വ്യാപാര വളർച്ചയ്ക്കു സഹായകമായെന്നു ചേംബർ പ്രഥമ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ അൽ ഖുവാരി പറഞ്ഞു. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണു താൽപര്യമെന്ന് ഇന്ത്യൻ പ്രതിനിധി സംഘം. ഗോവയിൽ ഒക്‌ടോബർ 17 മുതൽ 19 വരെ നടക്കുന്ന ഫൈബർനെറ്റ് ഗോവ ഇവന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ സംഘം ഖത്തർ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ പ്രതിവർഷം 55 ലക്ഷം സഞ്ചാരികളാണു സന്ദർശിക്കുന്നത്.

സംയുക്ത കമ്പനികൾ 11,000

പൂർണ ഉടമസ്ഥാവകാശമുള്ള 41 ഇന്ത്യൻ കമ്പനികളാണു ഖത്തറിൽ പ്രവർത്തിക്കുന്നത്. ഖത്തറി - ഇന്ത്യൻ സംയുക്ത സംരംഭത്തിൽ 11,000 കമ്പനികളും പ്രവർത്തിക്കുന്നു. ഒട്ടനവധി മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കി കൊണ്ട് ഇരു രാജ്യങ്ങളിലെയും വ്യവസായികൾക്കു കൂടുതൽ അവസരം സൃഷ്ടിക്കാൻ കഴിയുമെന്നും ഖത്തർ ചേംബർ വെളിപ്പെടുത്തി. ഖത്തറിന്റെയും ഇന്ത്യയുടെയും സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകുന്ന വിധത്തിൽ പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളിലെയും കമ്പനികളെ ഖത്തർ ചേംബർ പ്രോത്സാഹിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com