ക്രൂരമർദനമേറ്റ് യുഎഇയിൽ ഇന്ത്യക്കാരിയുടെ മരണം: മകനും ഭാര്യയും പിടിയിൽ
Mail This Article
ദുബായ്∙ ക്രൂരപീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തിൽ 29 വയസ്സുള്ള മകനെയും ഭാര്യയെയും ഖിസൈസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇവരെ കോടതിയിൽ ഹാജരാക്കി. ദമ്പതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2018 ഒക്ടോബർ 31ന് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി അമ്മ മരിച്ചെന്നാണു കേസ്. മകളെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നു പറയുന്നു.
അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. മരിക്കും മുൻപ് അമ്മയ്ക്ക് ക്രൂര മർദനം ഏറ്റിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെക്കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നുവത്രേ.
മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മാതാവിനെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജൂലൈ 3 വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.