കോടികൾ തട്ടിയെടുത്ത് രാജ്യം വിടാനൊരുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ
Mail This Article
അബുദാബി ∙ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് മുൻകൂട്ടി മനസിലാക്കി 60 കോടി ദിർഹം തട്ടിയെടുത്ത് രാജ്യംവിടാൻ ശ്രമിച്ചയാളെ വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്കു മുൻപ് പൊലീസ് പിടികൂടി. പ്രമുഖ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സാമ്പത്തിക കുറ്റത്തിന് ജയിലിലായത്. 15,000 ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് തലേദിവസം വിമാനത്താവളത്തിൽവച്ച് പിടിയിലായ ഇയാൾ ആ കേസിൽ പെട്ടെന്നുതന്നെ പണമടച്ച് തൊട്ടടുത്ത ദിവസം രാജ്യം വിടാൻ ശ്രമിച്ചപ്പോഴാണ് അവസാന നിമിഷം അറസ്റ്റിലായത്.
യാത്രാവിലക്കുണ്ടായിരുന്ന പ്രതിയുടെ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് അടുത്ത ദിവസങ്ങളിലായി ലക്ഷക്കണക്കിന് ദിർഹം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ 15 വർഷം തടവുശിക്ഷ പ്രാഥമിക കോടതി വിധിക്കുകയായിരുന്നു.
വിധിയെ ചോദ്യംചെയ്ത പ്രതിയുടെ ശിക്ഷ 7 വർഷമാക്കി ചുരുക്കി അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചു. കൂടാതെ 99 ലക്ഷം ദിർഹം ബാങ്കിന് തിരിച്ചടയ്ക്കാനും ഉത്തരവിട്ടു. ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്തും.ബാങ്കിലെ പദവി ദുരുപയോഗം ചെയ്താണ് പണം തട്ടിയത്.അനധികൃത ഇടപാടിന് ബാങ്കിലെ മറ്റു ചില ജീവനക്കാരും കൂട്ടുനിന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.