ADVERTISEMENT

അബുദാബി ∙ വ്യാജ സമ്മാനം വാഗ്ദാനം ചെയ്തു പണം തട്ടിയ 80 പേരെ 6 മാസത്തിനിടെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്നോ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ആണെന്നു പറഞ്ഞു വിളിക്കുന്ന തട്ടിപ്പു സംഘം വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രഹസ്യ നമ്പറും ചോർത്തി പണം തട്ടുകയാണു ചെയ്യുന്നത്.

ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഫോണിൽ സന്ദേശം അയച്ചോ വിളിച്ചോ  തട്ടിപ്പ് നടത്തുന്നു. സമ്മാനത്തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള നടപടിക്കു നിശ്ചിത തുക നൽകണമെന്ന് ആവശ്യപ്പെടും. കിട്ടാനിരിക്കുന്ന ലക്ഷങ്ങൾ ഓർത്തു പലരും കെണിയിൽ വീഴുകയും നിസ്സാര തുകയല്ലേ എന്നു കരുതി ചോദിക്കുന്ന തുക അയച്ചുകൊടുക്കുകയും ചെയ്യും. ഇരയുടെ മനോനില അളക്കുന്ന തട്ടിപ്പുകാർ പല കാരണങ്ങളും പറഞ്ഞ് വീണ്ടും പണം ഈടാക്കും ഇതിൽ വീണുപോകുന്നവർ കയ്യിൽ തുകയില്ലെങ്കിൽ കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പിൻവലിച്ചും കൊടുക്കുന്നു.

ഒടുവിൽ തട്ടിപ്പാണെന്നു തിരിച്ചറിയുമ്പോഴേക്കും വൻ തുക നഷ്ടപ്പെട്ടിരിക്കും. മാനക്കേട് ഓർത്തു പുറത്തു പറയാത്തവരാണു കൂടുതലും. എന്നാൽ ചിലർ പൊലീസിൽ പരാതിപ്പെടും. ഇങ്ങനെ 6511 ദിർഹം നഷ്ടപ്പെട്ട ഇന്ത്യക്കാരനാണ് ഏറ്റവും ഒടുവിൽ കേസു കൊടുത്തത്. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് സംഘം വലയിലാകുന്നത്. തട്ടിപ്പിലൂടെ ഈടാക്കിയ തുക 80 പേരിൽനിന്നും ഈടാക്കി അതാതു വ്യക്തികൾക്കു തിരിച്ചുനൽകിയതായും പൊലീസ് അറിയിച്ചു.

നിയമലംഘകർക്കു 6 മാസം തടവും 2 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കു സൈബർ കുറ്റകൃത്യ നിയമം അനുസരിച്ചു 2 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴ ചുമത്തും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കുന്നവർക്കും ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഇവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും അടയ്ക്കേണ്ടിവരും.

പണം തട്ടിയ 5 പേർ റിയാദ് പൊലീസിന്റെ പിടിയിൽ

റിയാദ് ∙ ബാങ്കിൽ നിന്നു പണം പിൻവലിച്ച ആളെ കബളിപ്പിച്ചു പണം തട്ടിയ 5 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരെ നിരീക്ഷിക്കുന്ന ഒരാൾ, പണം പിൻവലിച്ചാണ് ഇയാൾ എത്തുന്നതെന്ന വിവരം മറ്റുള്ളവർക്കു നൽകി. ഇദ്ദേഹത്തെ പിന്തുടർന്ന സംഘം വാഹനത്തിന്റെ ചില്ല് തകർത്തു ശ്രദ്ധ തിരിച്ചു.  ഈ സമയത്തു മറ്റുള്ളവർ പണം തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികളെക്കുറിച്ചു സൂചന ലഭിച്ച പൊലീസ് വിരിച്ച വലയിൽ കുടുങ്ങുകയായിരുന്നു അഞ്ചംഗ സംഘം. മോഷ്ടിച്ച പണവും ഇവരിൽ നിന്നു വീണ്ടെടുത്തു.

പണം പോവാതിരിക്കാൻ ഇത് ശ്രദ്ധിക്കുക

ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പറുകളും രഹസ്യകോഡും മറ്റാർക്കും കൈമാറരുത്.

രഹസ്യവിവരങ്ങൾ ചോദിച്ചെത്തുന്ന ഫോൺ വിളികളോടു പ്രതികരിക്കരുത്.

വ്യക്തിഗത രഹസ്യവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.

സംശയാസ്പദമായ ഫോൺ വിളികളെക്കുറിച്ചു യഥാസമയം പൊലീസിൽ അറിയിക്കുക.

വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടാൽ ഉടനെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ താൽക്കാലികമായി മരവിപ്പിക്കുക.

രഹസ്യ വിവരങ്ങൾ പരസ്യമായാൽ ഉടൻ കോഡ് മാറ്റുക.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ അറിയിച്ച് റദ്ദാക്കുകയും പുതിയതിന് അപേക്ഷിക്കുകയും ചെയ്യുക.

എടിഎം ഇടപാടുകൾ നടത്തുമ്പോൾ രഹസ്യനമ്പർ മറ്റാരും കാണാതെ ടൈപ്പ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com