സുരക്ഷാ വീഴ്ച താങ്ങില്ല
Mail This Article
അബുദാബി ∙ കെട്ടിട നിർമാണ കേന്ദ്രങ്ങളിൽ ക്രെയിൻ പൊട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ കർശന നടപടിയുമായി അബുദാബി നഗരസഭ. ബഹുനില കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ടവർ ക്രെയിനിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച വരുത്തിയ 8 കമ്പനികൾക്ക് പിഴ ചുമത്തി. ഈ മാസം 13 മുതൽ 20 വരെ നടത്തിയ പരിശോധനാ ക്യാംപെയിനിലാണ് നിയമലംഘനം കണ്ടെത്തിയത്. 49 കമ്പനികൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകി.
ക്രെയിനിൽ ജോലി ചെയ്യുന്നയാൾ സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലിനൊപ്പം അപകടത്തിൽപെടുന്നത് തടയാനുള്ള മുന്നൊരുക്കവും കമ്പനി നടത്തേണ്ടതുണ്ട്. ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ, ജോലി ചെയ്യാൻ അനുകൂലമായ സാഹചര്യം എന്നീ കാര്യങ്ങളിൽ വീഴ്ച പാടില്ല. കെട്ടിട നിർമാണ സ്ഥലത്ത് കാൽനട യാത്രക്കാരുടെ സുരക്ഷ മുന്നിൽകണ്ട് ആവശ്യമായ ഇരുമ്പുകവചം ഒരുക്കാത്ത കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ജീവനക്കാർക്ക് സമയാസമയങ്ങളിൽ ബോധവൽകരണം നൽകണമെന്നും നിർദേശിച്ചു.
മറ്റു നിർദേശങ്ങൾ
ടവർ ക്രെയിൻ ഉപയോഗിക്കുന്നതിന് ലൈസൻസ് എടുക്കുക. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുകയും റിപ്പോർട്ട് സൂക്ഷിക്കുകയും ചെയ്യുക. വിദഗ്ധ പരിശീലനം സിദ്ധിച്ചവരെ മാത്രം ക്രെയിൻ പ്രവർത്തിപ്പിക്കാൻ നിയമിക്കുക. സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുക.