വർധിക്കുന്ന ഊർജ ആവശ്യം മറികടക്കാൻ ദീവ; 73 സബ്സ്റ്റേഷനുകൾ നിർമിക്കും
Mail This Article
ദുബായ് ∙ മൂന്നു വർഷത്തിനുള്ളിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അഞ്ച് പുതിയ 400 കെവി സബ്സ്റ്റേഷനുകൾ 2.2 ബില്യൺ ദിർഹം ചെലവിൽ നിർമിക്കും. ഇതോടെ ദുബായിലുള്ള 400 കെവി സബ്സ്റ്റേഷനുകളുടെ എണ്ണം 22 ആകും. 132/11 കെവിയുടെ 68 സബ്സ്റ്റേഷനുകൾ അടുത്ത മൂന്നുവർഷത്തിനുള്ളിൽ നിർമിക്കും. ഇതിന് എട്ട് ബില്യൺ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വർധിച്ചുവരുന്ന ഊർജ ആവശ്യം പരിഗണിച്ചാണ് നിർമാണമെന്ന് അധികൃതർ അറിയിച്ചു. ദുബായിയുടെ സുസ്ഥിര വികസനത്തിന് രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങൾ വേണം.
വൈദ്യുതി, ജലം എന്നിവ നൽകുന്നതിൽ ലഭ്യത, ആശ്രയത്വം, കാര്യക്ഷമത എന്നീ മൂന്നു കാര്യങ്ങൾക്ക് ദീവ അതീവ പ്രാധാന്യം നൽകുന്നതായി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.11100 മെഗാവാട്ടാണ് ദീവയുടെ ആകെ വൈദ്യുതോൽപ്പാദന ശേഷി. 2018 ൽ ദുബായ് മുഴുവൻ ആവശ്യമായിരുന്ന വൈദ്യുതി 8507 മെഗാവാട്ടായിരുന്നു. 2017ൽ ഇത് 8232 മെഗാവാട്ട് ആയിരുന്നു. അതായത് വാർഷിക ആവശ്യത്തിൽ ശരാരി 3.34% വർധന. ഇത് മുൻകൂട്ടിക്കണ്ടാണ് അഞ്ച് സബ്സ്റ്റേഷനുകൾ നിർമിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആകെ 86 ബില്യൺ ദിർഹം ദീവ മുതൽമുടക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 9 ലക്ഷം ഉപയോക്താക്കളാണ് ദീവയ്ക്കുള്ളത്.