വരൂ, ഇന്ത്യൻ സിനിമ കാണാം
Mail This Article
ദോഹ∙ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ ഈ മാസം 3 ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. ഖത്തർ മ്യൂസിയം, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവയുടെ പങ്കാളിത്തത്തിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യൻ സിനിമകളുടെ പ്രദർശനം. ജൂലൈ 4 മുതൽ 20 വരെയാണ് പ്രദർശനം.
ഡിഎഫ്‌ഐ പ്രദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്ന 3 സിനിമകളും ഒട്ടേറെ പുരസ്‌കാരം ലഭിച്ചവയാണ്.വിദ്യാർഥികൾക്കും ഖത്തർ മ്യൂസിയത്തിന്റെ കൾചറൽ പാസുള്ളവർക്കും 25 റിയാലും മറ്റുള്ളവർക്ക് 35 റിയാലുമാണ് നിരക്ക്. മിയ ഓഡിറ്റോറിയത്തിലെ ഡിഎഫ്‌ഐ ശാഖയിലും www.dohafilminstitute.com എന്ന വെബ്‌സൈറ്റിലും ടിക്കറ്റുകൾ ലഭിക്കും.
പ്രദർശനം വാരാന്ത്യങ്ങളിൽ
ജൂലൈ 4ന് വൈകിട്ട് 7ന് റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്‌സ് സ്റ്റാറിന്റെ (2017) പ്രദർശനത്തോടെയാണ് തുടക്കം. ഇന്ത്യയുടെ ദേശീയ പുരസ്‌കാരം ലഭിച്ച സിനിമയാണിത്. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 2018 ലെ അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിന്റെ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനും വില്ലേജ് റോക്‌സ് സറ്റാർ വഴിതെളിച്ചു. ജൂലൈ 5, 6 തീയതികളിൽ വെകിട്ട് 4നും 7 നും ചിത്രം വീണ്ടും പ്രദർശിപ്പിക്കും.
കഴിഞ്ഞ വർഷം ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടിയ മാർഡ് കൊ ഡാർഡ് നഹീ ഹോത്ത (2018) ആണ് രണ്ടാമത്തെ ചിത്രം. 11ന് വൈകിട്ട് 7നാണ് പ്രദർശനം. 12, 13 തീയതികളിൽ വൈകിട്ട് 4 നും 7നും വീണ്ടും സിനിമ കാണാൻ അവസരമുണ്ട്. വസൻ ബാല സംവിധാനം ചെയ്ത ചിത്രത്തിന് മക്കാവു, ഗ്ലാസ്ഗൗ ചലച്ചിത്രമേളകളിലും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ക്രൈം ത്രില്ലറായ അന്ധാധുൻ (2018) ആണ് മൂന്നാമത് പ്രദർശിപ്പിക്കുന്നത്. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്ത്യൻ സ്ക്രീൻ അവാർഡ് ലഭിച്ച ചിത്രമാണിത്. ജൂലൈ 18 ന് വൈകിട്ട് 7 നാണ് ആദ്യ പ്രദർശനം. 19,20 തീയതികളിൽ വൈകിട്ട് 4നും 7നും വീണ്ടും പ്രദർശിപ്പിക്കും.