അവധിക്കാലമായി, വിമാനക്കൂലി ആകാശ ഉയരങ്ങളിൽ
Mail This Article
ദോഹ ∙ വേനൽ അവധിക്കായി സ്‌കൂളുകൾ ഇന്ന് അടയ്ക്കും. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരും ദിവസങ്ങളിലെ വിമാന യാത്രാ നിരക്കിലും വർധന. ചില ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി നേരത്തെ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് 27ന് സ്‌കൂൾ തുറക്കും. ഇത്തവണ പക്ഷേ, അവധിദിനങ്ങൾ കുറവാണ്.
കഴിഞ്ഞ വർഷം രണ്ടര മാസത്തോളമാണ് അവധി ലഭിച്ചത്. ഈദുൽ ഫിത്ർ പെരുന്നാളും സ്‌കൂൾ അവധിയുമെല്ലാം ഒരുമിച്ചെത്തിയത് അവധിദിനം കൂട്ടിയിരുന്നു. അവധിയ്ക്ക് തുടക്കമായതോടെ നാട്ടിലേക്ക് തിരക്കും കൂടി. ഒട്ടുമിക്കവരും ഇതിനകം നാട്ടിലെത്തി കഴിഞ്ഞു. ദോഹയിൽ നിന്ന് നേരിട്ട് സിംഗപ്പൂർ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോയ മലയാളികളും ധാരാളം.
കീശ കാലിയാക്കും വിമാന യാത
ജൂലൈ 10 വരെ ബജറ്റ് എയർലൈനുകളിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നോക്കിയാൽ യാത്രക്കാരന്റെ കണ്ണുതള്ളും. ഈ മാസം 5,6,7 തീയതികളിലെല്ലാം ദോഹയിൽ നിന്ന് നേരിട്ട് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് 43,000 നും 55,0000 രൂപയ്ക്കും ഇടയിലാണ്. കണക്ഷൻ വിമാനങ്ങളിൽ നേരിയ നിരക്ക് വ്യത്യാസമേയുള്ളു. യാത്രയ്ക്ക് തൊട്ടുമുമ്പ് ടിക്കറ്റെടുക്കുന്നവർക്കും അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടി വരുന്നവർക്കുമെല്ലാം കീശ കാലിയാകുമെന്നത് ഉറപ്പ്.
നേരത്തെ ടിക്കറ്റ് എടുത്തവരാണെങ്കിലും അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോയി വരാൻ 2,50,000 രൂപയോളം ടിക്കറ്റിന് മാത്രം ചെലവാകും. ജൂലൈ 10 കഴിഞ്ഞാൽ പിന്നെ നിരക്കിൽ അൽപം ആശ്വാസമുണ്ട്. പക്ഷേ, ഓഗസ്റ്റ് അവസാനം നാട്ടിൽ നിന്നും തിരികെയെത്താൻ ഒരാൾക്ക് 33,000 രൂപയോളം വേണ്ടി വരും. ഈ ആഴ്ചയിൽ ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് ഒരാൾക്ക് ഇക്കോണമി ക്ലാസിൽ ഏകദേശം 52,000 രൂപയോളമാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് പോകാൻ 43,000 രൂപ മുതലാണ് നിരക്ക്. കൊച്ചിയിലേക്ക് 54,500 രൂപയും.
കോഴിക്കോട്ടേയ്ക്കും ഏകദേശം ഇതേ നിരക്ക് തന്നെയാണ്. നാട്ടിലേക്ക് നേരിട്ടുള്ള ബജറ്റ് എയർലൈനുകളുടെ കുറവ് മൂലം യാത്ര മുംബൈ വഴി ആക്കിയവരുമുണ്ട്. മുംബൈയിലേക്ക് മാത്രം 51,000 രൂപയാണ് നിരക്ക്. ഇന്നും നാളെയുമൊക്കെ മുംബൈ വഴി നാട്ടിലേക്ക് പോകുന്നവർ ഒട്ടേറെയുണ്ട്. മുംബൈയിലെ മഴ പ്രശ്‌നം യാത്ര ആശങ്കപെടുത്തുന്നുണ്ടെങ്കിലും ദോഹയിൽ നിന്നും ഇന്നലെ വരെ മുംബൈയിലേക്കുള്ള ഒരു വിമാനങ്ങളും റദ്ദാക്കിയിട്ടില്ല എന്നത് ആശ്വാസകരമാണ്. കൃത്യസമയം പാലിച്ചാണ് യാത്രയെന്ന് യാത്രാ ഏജൻസികൾ വ്യക്തമാക്കി.