ഡോ.പി.എ.ഇബ്രാഹിം ഹാജിക്ക് ഗോൾഡൻ വീസ
Mail This Article
ദുബായ്∙ മലബാർ ഗ്രൂപ്പ് കൊ ചെയർമാനും പേയ്സ് ഗ്രൂപ്പ് ചെയർമാനുമായ കാസർകോട് സ്വദേശി ഡോ.പി.എ.ഇബ്രാഹിം ഹാജിക്ക് 10 വർഷത്തെ ഗോൾഡൻ വീസ. ദുബായ് എമിഗ്രേഷൻ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഒമർ മതാർ ഖാമിസ് അൽ മസീനയിൽ നിന്ന് അദ്ദേഹം വീസ പതിച്ച പാസ്പോർട് കൈപ്പറ്റി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശാനുസരണം യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ മേയ് 21ന് പ്രഖ്യാപിച്ചതാണ് ഗോൾഡ് വീസാ പദ്ധതി. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പ്രതിഭകൾക്കുമാണ് ഇൗ വീസ ലഭിക്കുക. യുഎഇയിൽ 100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികൾ, റിയൽ എസ്റ്റേറ്റ് സംരംഭകർ, മെഡിക്കൽ പ്രഫഷനലുകൾ, ശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഗോൾഡൻ വീസ പാസ്പോർടിൽ പതിച്ചു നൽകുക. ശാസ്ത്രജ്ഞർ, അംഗീകൃത പേറ്റൻറ് ഉള്ള നൂതന ആശയങ്ങൾ കണ്ടു പിടിച്ചവർ എന്നിവർക്ക് യുഎഇയുടെ പുറത്തു നിന്നും ഗോൾഡൻ കാർഡിന് അപേക്ഷിക്കാം.
ഗോൾഡൻ വീസ ലഭിച്ചവർക്ക് 10 വർഷത്തേയ്ക്ക് പുതുക്കൽ, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഒന്നും വേണ്ടതില്ല. 10 വർഷം കഴിഞ്ഞ് വീണ്ടും 10 വർഷത്തേയ്ക്ക് പുതുക്കുകയുമാവാം. 6 മാസത്തിലേറെ രാജ്യത്തിന് പുറത്തു കഴിഞ്ഞാൽ വീസ അസാധു ആവുകയില്ല. ഗോൾഡൻ വീസയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് വീസ തുടർന്നും ലഭിക്കും. ഇൗ കാലയളവിൽ ദൗർഭാഗ്യവശാൽ നിക്ഷേപകരുടെ സംരംഭങ്ങൾ തകർന്നാൽ അതു പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.