ADVERTISEMENT

ഷാർജ∙ എമിറേറ്റിലെ ആദ്യ ഗോൾഡൻ വീസ മലയാളി ബിസിനസുകാരന്.  ലാലു സാമുവലിനാണ് 10 വർഷത്തെ വീസ ലഭിച്ചത്. ഷാർജ റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രി. ആരിഫ് മുഹമ്മദ് അൽ ഷംസിയിൽ നിന്ന് അദ്ദേഹം വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. 

തന്റെ ബിസിനസ് യാത്രയ്ക്ക് ഇൗ വീസ കരുത്തേകുമെന്ന് ലാലു സാമുവൽ പറഞ്ഞു. യുഎഇയിൽ കൂടുതൽ നിക്ഷേപം നടത്താനും ഇതു പ്രചോദനമേകും. 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ മക്തൂമിന്റെ നിർദേശാനുസരണം യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ മേയ് 21ന് പ്രഖ്യാപിച്ചതാണ് ഗോൾഡ് വീസാ പദ്ധതി. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പ്രതിഭകൾക്കുമാണ് ഇൗ വീസ ലഭിക്കുക. 

യുഎഇയിൽ  100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികൾ, റിയൽ എസ്റ്റേറ്റ് സംരംഭകർ, മെഡിക്കൽ പ്രഫഷനലുകൾ, ശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഗോൾഡൻ വീസ പാസ്പോർടിൽ പതിച്ചു നൽകുക.  ശാസ്ത്രജ്ഞർ, അംഗീകൃത പേറ്റന്റ് ഉള്ള നൂതന ആശയങ്ങൾ കണ്ടു പിടിച്ചവർ എന്നിവർക്ക് യുഎഇയുടെ പുറത്തു നിന്നും ഗോൾഡൻ കാർഡിന് അപേക്ഷിക്കാം.

ഗോൾഡൻ വീസ ലഭിച്ചവർക്ക് 10 വർഷത്തേയ്ക്ക് പുതുക്കൽ, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഒന്നും വേണ്ടതില്ല. 10 വർഷം കഴിഞ്ഞ് വീണ്ടും 10 വർഷത്തേയ്ക്ക് പുതുക്കുകയുമാവാം. 6 മാസത്തിലേറെ രാജ്യത്തിന് പുറത്തു കഴിഞ്ഞാൽ വീസ അസാധു ആവുകയില്ല. ഗോൾഡൻ വീസയുടെ മാനദണ്ഡങ്ങൾ  പാലിക്കുന്നവർക്ക് വീസ തുടർന്നും ലഭിക്കും. ഇൗ കാലയളവിൽ ദൗർഭാഗ്യവശാൽ  നിക്ഷേപകരുടെ സംരംഭങ്ങൾ തകർന്നാൽ അതു പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഗോൾഡൻവീസ ഇതിനകം 400 പേർക്ക് അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻ‍‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇൗ വർഷാവസാനത്തോടെ 6,800 പേർക്ക് 10 വർഷത്തേയ്ക്കുള്ള ഗോള്‍ഡൻ വീസ നൽകാണ് ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com