ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. അതനുസരിച്ച് ലൈസൻസിന് അനുമതിയുള്ള തൊഴിലിൽനിന്ന് മറ്റൊരു തൊഴിലിലേക്ക് മാറുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. 

പ്രതിമാസം 600 ദിനാർ ശമ്പളം, സർവകലാശാ ബിരുദം, കുവൈത്തിൽ രണ്ട് വർഷം താമസം എന്നിവയാണ് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമം. വീടുകളിലേക്കുള്ള ഡ്രൈവർ വീസയിലുള്ളവർ എത്തുന്നവർക്കടക്കം നിബന്ധനകളിൽ ഒഴിവുമുണ്ട്.

നിബന്ധനകൾ ബാധകമല്ലാത്ത വീസയുടെ ബലത്തിൽ ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കുന്നവർ നിബന്ധനകൾ ബാധകമായ തൊഴിലിലേക്ക് മാറിയാലും ലൈസൻസ് കൈവശം വയ്ക്കാറുണ്ട്. ആ പ്രവണത അനുവദിക്കില്ലെന്നാണു മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഉപാധികളിൽ ഇളവുള്ളവർ

സ്വദേശിയെ വിവാഹം കഴിച്ച വിദേശി (കുട്ടികളുണ്ടെങ്കിൽ വിധവകൾക്കും വിവാഹമോചിതർക്കും ബാധകം), സുരക്ഷാ കർഡ് ഉള്ള ബിദൂനികൾ, കുവൈത്തിലെ അപ്ലൈഡ് ഇൻസ്റ്റിറ്റ്യൂഷനിലോ റജിസ്റ്റർ ചെയ്ത വിദേശി വിദ്യാർഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, സ്പോർട്ട് ഫെഡറേഷനിലെയും ക്ലബുകളിലെയും സർക്കാർ മേഖലയിലെയും പ്രഫഷനലുകൾ, സ്വന്തം രാജ്യത്തെയൊ മറ്റേതെങ്കിലും രാജ്യത്തെയോ അംഗീകൃത ഡ്രൈവിങ് ലൈസൻസ് സഹിതം കുവൈത്തിൽ ഡ്രൈവറുടെയും പി‌ആർ‌ഒയുടെയും (മന്ദൂബ്) തസ്തികകളിൽ ജോലി ലഭിച്ചവർ, തുടർച്ചയായി 5 വർഷം ഗാർഹികതൊഴിലിൽ ഏർപ്പെട്ട ശേഷം ഡ്രൈവർ തസ്തികയിലേക്ക് മാറുന്നവർ, ജോലി ചെയ്യുന്ന ടെക്നീഷ്യന്മാർ, പൈലറ്റുമാരും കപ്പിത്താന്മാരും അവരുടെ അസിസ്റ്റൻ‌റുമാരും, മൃതദേഹം കുളിപ്പിക്കുന്നവർ, ഫിസിയൊതെറപ്പിസ്റ്റുകളും മെഡിക്കൽ ടെക്നീഷ്യന്മാരും, വീട്ടമ്മമാർ, ജഡ്ജിമാരുടെ ഇണകളും മക്കളും, കൗൺസലർമാർ, പ്രോസിക്യൂട്ടർമാരും വിദഗ്ധരും, സർവകലാശാലാ ഫാക്കൽറ്റി അംഗങ്ങൾ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ജനറൽ മാനേജർമാർ, അസിസ്റ്റൻ‌റ് ജനറൽ മാനേജർമാർ എന്നിവർക്ക് ഉപാധികളിൽ ചില ഇളവുകളുണ്ട്. 

ശമ്പള, താമസ ഉപാധിയില്ലാത്തവർ

ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, കൺസൾറ്റന്റുമാരും വിദഗ്ധരും, സർവകലാശാലയിലെയും അപ്ലൈഡ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഫാക്കൽറ്റി അംഗങ്ങൾ, മാധ്യമപ്രവർത്തകർ, ഡോക്ടർമാരും ഫാർമസിസ്റ്റുകളും, ഗവേഷകർ, ജുഡീഷ്യൽ മേഖലയിലുള്ളവർ, ലൈബ്രേറിയന്മാർ, അധ്യാപകർ, സാമൂഹികപ്രവർത്തകർ, എൻ‌ജിനീയർമാർ, ക്ലബുകളിലും സ്പോർട്ട്സ് ഫെഡറേഷനുകളിലും പരിശീലകർ എന്നിവർക്ക് ശമ്പളപരിധി, താമസകാലം എന്നീ ഉപാധികൾ ബാധകമല്ല. എന്നാൽ ബിരുദധാരിയായിരിക്കണം. 

താമസ ഉപാധിയില്ലാത്തവർ

ജനറൽ മാനേജർമാർ, അസിസ്റ്റന്റ് ജനറൽ മാനേജർമാർ, ഡോക്ടർമാർ, അക്കൗണ്ടൻ‌റുമാർ, മന്ദൂബുമാർ എന്നിവർ രണ്ട് വർഷം കുവൈത്തിലുണ്ടായിരിക്കണമെന്ന നിബന്ധനയിൽ ഇളവുള്ളവരാണ്. അതേസമയം ബിരുദധാരികളും 600 ദിനാറിൽ കുറയാത്ത ശമ്പളക്കാരുമായിരിക്കണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com