സൗജന്യ സേവനവുമായി നോര്‍ക്ക എമര്‍ജന്‍സി ആംബുലൻസിന് ഒരു വയസ്സ്; പ്രവാസികള്‍ക്ക് ആശ്വാസം
Mail This Article
തിരുവനന്തപുരം ∙ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലൻസ് സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് പ്രവാസികള്‍ക്കായി രൂപീകരിച്ച ക്ഷേമ പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലൻസ് സർവീസ്. ബഹ്റൈൻ, ഷിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടന്‍, സൗദി അറേബ്യ, മസ്ക്കത്ത്, സ്വിറ്റ്സര്‍ലന്‍റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനീഷ്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവാസികളുടെ ഭൗതിക ശരീരം പദ്ധതിയില്‍ കീഴില്‍ നാട്ടിലെത്തിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ടുന്ന പ്രവാസികളുടെ ഭൗതിക ശരീരം കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതാണ് പ്രസ്തുത പദ്ധതി. ഇതോടൊപ്പം രോഗ ബാധിതരായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന പ്രവാസി മലയാളികളെ കേരളത്തിലെ വിമാനതാവളങ്ങളില്‍ നിന്നും വീട്ടില്‍/ ആശുപത്രിയില്‍ എത്തിക്കുന്നതിനും പദ്ധതിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതുവരെയായി പ്രവാസികളുടെ 187 ഓളം ഭൗതിക ശരീരങ്ങളും ഗുരുതര രോഗം ബാധിച്ചവരേയും നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഉപയോഗിച്ച് അവരവരുടെ വീട്ടില്‍/ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. പ്രസ്തുത സേവനം തികച്ചും സൗജന്യമാണ്. ആംബുലൻസ് സേവനം ആവശ്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്പ്പോര്‍ട്ടിന്‍റേയും വിമാന ടിക്കറ്റിന്‍റേയും പകര്‍പ്പ് അയക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.