ADVERTISEMENT

ദോഹ∙ സഹകരണം ഊർജമാക്കി ഖത്തറും യുഎസും ഊർജ, വ്യോമ മേഖലകളിൽ കരാറുകൾ ഒപ്പിട്ടു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് നടപടി. യുഎസിലെ ഗൾഫ് കോസ്റ്റിൽ രാജ്യാന്തര പെട്രോകെമിക്കൽ കോംപ്ലക്‌സ് വികസിപ്പിക്കാൻ ഖത്തർ പെട്രോളിയവും ഷെവ്റോൻ ഫിലിപ്‌സും കരാർ ഒപ്പുവച്ചു.

 

5 ബോയിങ് 777 കാർഗോ വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്‌സും ബോയിങ്ങും കരാറിലായി. ഇതുകൂടാതെ, ഖത്തറിന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് കൂടുതൽ സംവിധാനങ്ങൾ ലഭ്യമാക്കാൻ വ്യോമ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. അമീറിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ.

 

ഖത്തർ എയർവേയ്‌സിന്റെ കാർഗോ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പാരിസിൽ നടന്ന എയർ ഷോയിൽ 5 ബോയിങ് 777 കാർഗോ വിമാനങ്ങൾ വാങ്ങാനും കരാർ ഒപ്പിട്ടിരുന്നു. 180 കോടി ഡോളറിന്റെതാണ് കരാർ. ഇത് കൂടാതെയാണ് പുതിയ 5 കാർഗോ വിമാനങ്ങൾക്കായി പുതിയ കരാർ. ഈ കരാറിനെ 'വലിയ ഡീൽ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നടപടി യുഎസിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

 

പെട്രോകെമിക്കൽ കോംപ്ലക്‌സ് നിർമിക്കുന്നതു സംബന്ധിച്ച കരാറിൽ ഖത്തർ പെട്രോളിയം പ്രസിഡന്റും ഊർജ സഹമന്ത്രിയുമായ സാദ് ബിൻ ഷെരീദ അൽകാബിയും ഷെവ്റോൻ ഫിലിപ്‌സ് കെമിക്കൽ പ്രസിഡന്റ് മാർക്ക് ഇ ലാഷിയറും ആണ് ഒപ്പുവച്ചത്.

 

ചെലവ് 800 കോടി 

 

800 കോടി ഡോളർ ചെലവിട്ടാണ് വർഷത്തിൽ 20 ലക്ഷം ടൺ ഉൽപാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഈഥൈൻ ക്രാക്കർ യൂണിറ്റാണ് യുഎസിൽ നിർമിക്കുന്നത്. ഉയർന്ന സാന്ദ്രതയിലുള്ള 2 പോളി എഥലീൻ യൂണിറ്റുകളും ഉൾപ്പെടുന്നു. 

 

പ്രതിവർഷം 10 ലക്ഷം ടൺ വീതം ഉൽപാദന ശേഷിയുള്ളവയാണിത്. 

പദ്ധതിയിൽ 49% ഓഹരിയാണ് ഖത്തർ പെട്രോളിയത്തിനുള്ളത്. 2024 ഓടെ പദ്ധതി പ്രവർത്തനസജ്ജമാകും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com