‘തൊഴിൽ ബോധവത്കരണ പരിപാടികൾ’ കൂടുതൽ മേഖലകളിലേയ്ക്ക്
Mail This Article
ദുബായ് ∙ നിർമാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനും കൂടുതൽ വിപുലീകരിക്കുന്നതിനും നടന്നുവരുന്ന 'തൊഴിൽ ബോധവത്കരണ നടപടികൾ' കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ ദുബായ് പെർമനന്റ് ലേബർ കമ്മിറ്റി സന്നദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. വരും കാലങ്ങളിൽ തൊഴിൽ സ്ഥലങ്ങളിലെയും ലേബർ ക്യാംപുകളിലെയും സൂപ്പർവൈസർമാരെ ഉൾപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ദുബായ് പെർമെന്റ് ലേബർ കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾക്ക് നൽകുന്ന ബോധവത്കരണ പരിപാടി യോഗ്യതയുള്ള പരിശീലകരെ നിയോഗിച്ചാണ് വകുപ്പ് നടത്തി വരുന്നത്. ശാസ്ത്രീയ രീതിയിലുള്ള അവബോധ പരിശീലന ക്രമമാണിത്. മനുഷ്യാവകാശവും കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച രാജ്യാന്തര മാനദണ്ഡങ്ങളും മികച്ച രീതിയിൽ പാലിക്കപ്പെടുന്നതായി ദുബായ് പെർമെന്റ് ലേബർ കമ്മിറ്റിയുടെ കൺസൾട്ടന്റും മധ്യപൂർവദേശ സെന്റർ ഫോർ ട്രെയിനിങ് ആൻഡ് ഡവലപ്‌മെന്റ് ഡയറക്ടർ ജനറലുമായ ഡോ. അഹമ്മദ് അൽ ഹാസിമി പറഞ്ഞു. കൂടാതെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ സ്‌ഥിരതയും കണക്കിലെടുക്കുന്നു. സമഗ്രമായ തൊഴിൽ നിയമവും കരാർ നിയന്ത്രണത്തിലുള്ള പരിശീലന ഉള്ളടക്കവും നൽകുന്നതിലൂടെ ഈ മേഖലയിൽ സ്‌ഥിരത ഉറപ്പാക്കുന്നു. ഇതിന്റെ ഫലമായി ജോലി സ്ഥലങ്ങളിൽ ശുഭാപ്തി വിശ്വാസവും ശുഭകരമായ നടപടിയും കൈവരിക്കും. ഇംഗ്ളീഷ്, അറബിക്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് തൊഴിലാളികൾക്ക് ബോധവത്കരണം നടത്തി വരുന്നത്.
ഈ വർഷം ആദ്യ പകുതിയിൽ ജബൽ അലി ഫ്രീസോണിലെ (ജാഫ്‌സ) മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിൽ ഇന്ത്യക്കാർ അടക്കമുള്ള 6640 നിർമാണ തൊഴിലാളികൾക്ക് ദുബായ് പെർമെന്റ് ലേബർ കമ്മിറ്റി തൊഴിൽ ബോധവത്കരണം നടത്തി. ഈ വർഷം ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കണക്കാണ് ഇത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം, യുഎഇയിലെ നിയമങ്ങൾ, സംസ്കാരം, തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ അവബോധം എന്നീ കാര്യങ്ങളിലാണ് ബോധവത്കരണം നടത്തിയതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് അസി. ഡയറക്ടറും ദുബായ് പെർമനന്റ് ലേബർ കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അറിയിച്ചു.
2016 ജൂണിൽ നടന്ന പിസിഎൽ എഎ ഓറിയന്റേഷൻ പ്രോഗാമിലെ ഭാഗമായാണ് ഇത്തരത്തിൽ തൊഴിലാളി കൾക്കിടയിൽ ദുബായ് തൊഴിൽ കാര്യ സ്‌ഥിരം സമിതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുവരുന്നത്. ജബൽ അലി മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നടന്ന 132 സെഷനുകളിലാണ് ഈ വർഷത്തെ ആദ്യ പകുതിയിൽ 6640 തൊഴിലാളികൾക്ക് ബോധവത്കരണം നടത്തിയതെന്ന് ഡോ അഹമ്മദ് അൽ ഹാസിമി പറഞ്ഞു. കൂടാതെ ക്രമത്തിലുള്ള സർവേകളും ദിവസവും വിതരണംചെയ്തുവരുന്നു.
രാജ്യത്തെ തൊഴിലാളികളുടെ താമസ സ്ഥലം, ഇവരുമായി ബന്ധപ്പെട്ട വകുപ്പുകൾ, തൊഴിൽ അന്തരീക്ഷത്തിലെ ആരോഗ്യ, സുരക്ഷാ നടപടികൾ, യുഎഇ യിലെ സാംസ്കാരികവും സാമൂഹികവുമായ പെരുമാറ്റങ്ങളെകുറിച്ചുള്ള അറിവ് എന്നിവ സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളുമാണ് സർവേയിലെ സുപ്രധാന ചോദ്യങ്ങളായി ഉന്നയിച്ചിരുന്നത്. ബോധവത്കരണ സെഷന് മുൻപ് അത്തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ 71.34% ആയിരുന്നു ലഭ്യമായത്.
എന്നാൽ, ബോധവത്കരണ പരിപാടികൾക്ക് ശേഷം അത് 88.85 ശതമാനമായി വർധിച്ചു. സർവേയിൽ 70.93% തൊഴിലാളികൾ മാത്രമാണ് യുഎഇ യുടെ ലീഗൽ റെസിഡൻസി നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയത്. സെഷനുകൾക്ക് ശേഷം അത് 88.23% മായി ഉയർന്നു. തൊഴിൽ കരാറുകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെ അറിവിനെ അഭിസംബോധന ചെയ്യുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ ഇത്തരത്തിലുള്ള സർവേകളിൽ കൂടുതൽ വർധിച്ചുവരുന്നതായി ഡോ: അഹമ്മദ് അൽ ഹാസിമി കൂട്ടിച്ചേർത്തു.