ഉംറ തീർഥാടകർക്ക് ഇനി സൗദി മുഴുവൻ കറങ്ങാം; നീങ്ങിയത് 36 വർഷം പഴക്കമുള്ള യാത്രാ വിലക്ക്
Mail This Article
ജിദ്ദ ∙ ഉംറ വീസയിൽ സൗദിയിലെത്തുന്ന തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി. നേരത്തേ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് അപ്പുറത്തേക്കു പ്രവേശനം വിലക്കിയിരുന്നു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. ഉംറ വീസയിൽ എത്തുന്നവർക്കു സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം. 36 വർഷം മുൻപാണ് തീർഥാടകരുടെ യാത്രയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതോടെ സൗദിയിലെ മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും തീർഥാടകർക്ക് അവസരമുണ്ടാകും. ഇൗ വർഷത്തെ ഹജ് തീർഥാടനം പൂർത്തിയായ ശേഷമായിരിക്കും ഉംറ വീസ അനുവദിക്കുന്നത്.
ഉംറ വീസയിലെത്തിയ ശേഷം തിരിച്ചുപോകാതെ പലതരം ജോലികളിലേർപ്പെടന്നവരുടെ എണ്ണം വർധിച്ചപ്പോൾ 1983ലായിരുന്നു അധികൃതർ സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറച്ചത്. എല്ലായിടത്തും യാത്ര ചെയ്യാമെങ്കിലും ഉംറ വീസക്കാരുടെ മറ്റു നിബന്ധനകൾ തുടരും. ഇൗ വീസയിലെത്തി ജോലിയിലേർപ്പെടുന്നവർക്കും ഇവർക്ക് ജോലി നൽകുന്നവർക്കും ശിക്ഷ ലഭിക്കും.