ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ജോലി ചെയ്യുന്ന എൻജിയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന മാതൃകയിൽ മറ്റു മേഖലകളിലെയും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ആലോചന. സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പാക്കാനാണു നീക്കം. എ‌‌ൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റ് കുവൈത്ത് എ‌ൻ‌ജിനീയേഴ്സ് സൊസൈറ്റി മുഖേന പരിശോധിക്കുന്നതിന് സമാനമായി ഓരോ മേഖലയിലെയും പ്രഫഷനൽ സൊസൈറ്റികൾ മുഖേന സർട്ടിഫിക്കറ്റുകൾ പരിശോധന നടത്തുന്നതാണു പരിഗണിക്കുന്നത്.

ഓരോ രാജ്യത്തും കുവൈത്ത് സർക്കാർ അംഗീകരിച്ച ഏജൻസികളുടെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദം മാത്രമാണ് കുവൈത്ത് എ‌ൻ‌ജിനീയേഴ്സ് സൊസൈറ്റി അംഗീകരിക്കുക. സൊസൈറ്റിയുടെ നിരാക്ഷേപ പത്രമുണ്ടെങ്കിലേ വിദേശി എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ സാധുതയുള്ളതായി പരിഗണിക്കുകയുള്ളൂ. ഈ രീതി അഭിഭാഷകർ, മാധ്യമപ്രവർത്തകർ, അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രഫഷനലുകളുടെ സർട്ടിഫിക്കറ്റ് പരിശോധനയിലും നടപ്പാക്കാനാണു നീക്കം

തൊഴിൽ മേഖലയിൽ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനാണ് വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നത്. അത് വഴി അവിദഗ്ധരുടെ സാന്നിധ്യം കുറക്കാനാകുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. 

ലേബർ സിറ്റി 65% പൂർത്തിയായി

വിദേശി തൊഴിലാളികൾക്ക് വേണ്ടി ജഹ്‌റയിൽ പണിയുന്ന ലേബർ സിറ്റി നിർമാണം 65% പൂർത്തിയായതായി അധികൃതർ വെളിപ്പെടുത്തി. 2014ൽ ആരംഭിച്ച കെട്ടിട നിർമ്മാണം 2021ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 

135 ദശലക്ഷം ദിനാർ ചെലവിൽ പണിയുന്ന ജഹ്‌റ ലേബർ സിറ്റിയിൽ 20,000 പേർക്ക് താമസം സാധ്യമാകും.

സ്വദേശി ക്വോട്ട പുനർ നിർണയിക്കും

സ്വകാര്യമേഖലയിൽ സ്വദേശി തൊഴിൽ ക്വോട്ട വർഷാവസാനത്തോടെ പുനർ നിർണയിക്കാനുള്ള നടപടി ആരംഭിച്ചു. ബാങ്കുകളിലും വാർത്താവിനിമയ മേഖലകളിലും സ്വദേശി സംവരണം 90% ആക്കും. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം, പൊതുമേഖലയിൽ സ്പെഷലൈസ്ഡ് തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികൾക്ക് നിയമനം എന്നിവ സംബന്ധിച്ച അവലോകനത്തിന് ശേഷമാണ് നീക്കം. സ്വദേശികൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com