വേതനം മുടങ്ങിയാൽ കമ്പനികൾക്ക് പിഴ 3000 റിയാൽ
Mail This Article
ദോഹ∙ തുടർച്ചയായ രണ്ട് മാസങ്ങൾ തൊഴിലാളികൾക്ക് വേതനം മുടങ്ങിയാൽ ഒരു തൊഴിലാളിക്ക് എന്ന കണക്കിൽ കമ്പനിയിൽ നിന്ന് 3,000 റിയാൽ വീതം പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ്) നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികൾ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കമ്പനികൾ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഡബ്ല്യുപിഎസ് വിഭാഗം പ്രതിനിധി ഫഹദ് അൽ അജി. ഡബ്ല്യുപിഎസ് കൃത്യമായി നടപ്പാക്കാൻ എല്ലാ കമ്പനികളും ബിസിനസ് ഉടമകളും ശ്രദ്ധിക്കണം. ബാങ്ക് വഴി തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകുന്നുണ്ടോയെന്നത് കമ്പനി ഉടമകൾ ഉറപ്പാക്കണം.
വേതനം മുടങ്ങിയാൽ തൊഴിലാളികൾക്ക് മന്ത്രാലയത്തെ അറിയിക്കാം. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്ന ഏതൊരു കമ്പനിയും ഡബ്ല്യുപിഎസ് വഴി ആയിരിക്കണം തൊഴിലാളികൾക്ക് വേതനം നൽകേണ്ടത്. കമ്പനികൾ വേതനം മുടക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഡബ്ല്യൂപിഎസ് നടപ്പാക്കിയത്. കമ്പനികളുടെ തെറ്റായ ആരോപണങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള തെളിവാണ് ബാങ്ക് വഴിയുള്ള വേതനം. കമ്പനിക്കെതിരെ പരാതി നൽകിയാൽ കമ്പനി ഉടമകൾ ഭീഷണിപ്പെടുത്തുമെന്ന ഭയം വേണ്ടെന്നും അധികൃതർ. കമ്പനികളിൽ നിന്നുള്ള ഭീഷണി, പ്രതികൂലമായ തൊഴിൽ സാഹചര്യങ്ങൾ, അവകാശ ദുരുപയോഗം എന്നിവ നേരിടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിൽ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്.