എക്സ്പോ: 'മരത്തണലിൽ' വിസ്മയമൊരുക്കാൻ ഒമാൻ
Mail This Article
സലാല ∙ ദുബായിൽ അടുത്തവർഷം അരങ്ങേറുന്ന വേൾഡ് എക്സ്പോയിൽ ഒമാൻ പവിലിയൻ പൈതൃക തനിമകളാൽ സമ്പന്നമാകും. സന്ദർശകർക്കായി വൈവിധ്യമാർന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഒരുക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ നൽകും.
ഇതുവരെയുള്ള ഒരുക്കങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഒമാൻ പവിലിയനിൽ 10 ലക്ഷത്തിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. സന്ദർശകരുടെ അഭിരുചിക്ക് ഇണങ്ങിയ കാഴ്ചകളും കൗതുകങ്ങളും പവിലിയനിൽ ഉണ്ടാകും.കുന്തിരിക്കമരത്തിന്റെ മാതൃകയിലാണ് പവിലിയൻ.
ഒമാനി വാസ്തുശിൽപ വിദ്യയുടെ തനിമ തളിർക്കുന്ന അപൂർവ 'വൃക്ഷ'മാണു രാജ്യം വിഭാവനം ചെയ്യുന്നത്. 'അനന്തമായ അവസരങ്ങൾ' എന്നതാണ് പവിലിയന്റെ പ്രമേയം. വിശാല ഹരിതമേഖലകളും ഉല്ലാസകേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകും.
ഒമാൻ സഹമന്ത്രിയും ദോഫാർ ഗവർണറുമായ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ സുവൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒമാൻ പവിലിയന്റെ ചുമതലയുള്ള കമ്മിഷണർ ജനറൽ മൊഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷി, ഡപ്യൂട്ടി കമ്മിഷണർ ജനറൽ ഹസ്സൻ അൽ ലവാതിയ തുടങ്ങിയവർ പങ്കെടുത്തു.