സൗദിയിലെ നാലു വിമാനത്താവളങ്ങളിൽ സന്ദർശക വീസക്കാർക്ക് വിലക്ക്; കാരണം ഇത്
Mail This Article
റിയാദ് ∙ സൗദിയിലെ 4 വിമാനത്താവളങ്ങളിൽ ഓഗസ്റ്റ് 12 വരെ സന്ദർശക വീസയിലെത്തുന്ന മുസ്‌ലിംകൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, യാമ്പുവിലെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്, തായിഫിലെ ജനറൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ബിസിനസ് സന്ദർശക വീസ, തൊഴിൽ സന്ദർശക വീസ, കുടുംബ സന്ദർശക വീസ എന്നീ 3 വിഭാഗത്തിൽപെട്ടരാണ് ഈ ഗണത്തിൽപ്പെടുക. ഹജ് കാലത്തെ പതിവുനിയന്ത്രണത്തിന്റെ ഭാഗമെന്നാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വിശദീകരണം.
ഓഗസ്റ്റ് 12 വരെ ഈ സെക്ടറിൽ നേരിട്ടുള്ള വിമാനത്തിൽ ബുക്ക് ചെയ്ത രാജ്യാന്തര യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മറ്റു സെക്ടറിലേക്ക് യാത്ര മാറ്റുകയോ ചെയ്യണം. നേരിട്ടുള്ള വിമാനത്തിൽ ഈ 4 വിമാനത്താവളങ്ങളിലും യാത്രക്കാരെ സ്വീകരിക്കരുതെന്ന് എയർലൈനുകൾക്ക് വ്യോമയാന വകുപ്പ് നിർദേശം നൽകി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേരളത്തിൽനിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും യാത്രചെയ്യാനെത്തിയവരെ വിലക്കിയിരുന്നു.
സൗദി ഉൾപെടെ ഈ സെക്ടറിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും നിർദേശം ബാധകമാണ്. റിയാദ്, ദമാം വിമാനത്താവളം അടക്കം സൗദിയിലെ മറ്റു സെക്ടറുകളിലേക്കുള്ള യാത്രയ്ക്ക് വിലക്കില്ല. ആഭ്യന്തര യാത്രക്കാർക്ക് വിലക്കില്ലാത്തതിനാൽ മറ്റു വിമാനത്താവളത്തിൽ ഇറങ്ങി ഇവിടേക്ക് വരുന്നതിനും തടസമില്ല. സന്ദർശക വീസക്കാർ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കണം. ഇതേസമയം തൊഴിൽ വീസയുള്ളവർക്ക് വിലക്കില്ല.