രുചി നിറച്ച് ഈന്തപ്പഴ മേള
Mail This Article
ദോഹ ∙ ചൊവ്വാഴ്ച ആരംഭിക്കുന്ന നാലാമത് പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ 80 ഫാമുകൾ പങ്കെടുക്കും. ഈന്തപ്പഴം ഉൾപ്പെടെയുള്ള ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണു പ്രാദേശിക വിപണന മേളകൾ നടത്തുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫും ചേർന്നാണ് ഈന്തപ്പഴ വിപണന മേള സംഘടിപ്പിക്കുന്നത്. ഇത്തവണ പ്രദർശന നഗരിയുടെ വിസ്തൃതി വർധിപ്പിക്കും. കൂടുതൽ പ്രാദേശിക ഫാമുകൾക്ക് പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം 20,51,85 കിലോ ഈന്തപ്പഴമാണു വിറ്റത്. ഏകദേശം 17 ലക്ഷം റിയാൽ മൂല്യം വരുമിതിന്. 54,000 പേരാണു കഴിഞ്ഞ വർഷം വിപണനമേള സന്ദർശിച്ചത്. സന്ദർശക തിരക്ക് മൂലം 10 ദിവസത്തെ മേള കൂടുതൽ ദിനങ്ങളിലേക്കു നീട്ടിയിരുന്നു. മുന്തിയ ഇനം ഈന്തപ്പഴങ്ങളായ അൽ ഖലാസ്, അൽ ഷിഷി, അൽ ഖുനൈസി ഉൾപ്പെടെ മേളയിലുണ്ടാകുമെന്നു മന്ത്രാലയം അധികൃതർ വ്യക്തമാക്കി. 10 ദിവസത്തെ വിപണന മേള ഓഗസ്റ്റ് 3 നു സമാപിക്കും. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണു മേളയിലേക്കു പ്രവേശനം.