സ്വദേശി സംവരണത്തോത് പുതുക്കി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണ തോത് പുതുക്കി മാൻപവർ അതോറിറ്റി. ചിലമേഖലകളിൽ നിലവിലുള്ള തോത് വർധിപ്പിച്ചു. ചിലയിടങ്ങളിൽ കുറച്ചിട്ടുമുണ്ട്. 25ൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലാണ് സ്വദേശി സംവരണം. 5 മേഖലകളിലായി 30 തസ്തികകളിലാണ് സ്വദേശി സംവരണമുള്ളത്. ക്ലർക്ക്, മാനേജർ തുടങ്ങിയ തസ്തികകൾ വിവിധ സ്ഥാപനങ്ങൾ 20 മുതൽ 60% വരെ സ്വദേശികൾക്ക് നീക്കിവക്കണം.
ഹോട്ടൽ മേഖലയിൽ 3 മുതൽ 8% വരെ സ്വദേശി സംവരണം എന്നത് 20% ആയി വർധിപ്പിച്ചു. ട്രാവൽ, ടൂറിസം മേഖലയിലും 20% നീക്കിവയ്ക്കണം. സ്റ്റോറേജ് വിഭാഗത്തിൽ 35% എന്നത് 40% ആയി വർധിപ്പിച്ചു. ഇലക്ട്രിസിറ്റി, ലൈറ്റിങ്, ഗ്യാസ് മേഖലയിൽ 24% സംവരണം വേണം. നിലവിൽ 21ശതമാനമാണ്. കടകൾ, റസ്റ്ററൻറുകൾ എന്നിവിടങ്ങളിൽ സ്വദേശി മാനേജർമാരുടെ തോത് 20% എന്നത് 24% ആകും. അതേസമയം പത്രസ്ഥാപനങ്ങളിൽ സ്വദേശി മാനേജർമാർ 30% എന്നത് 15% ആയി കുറച്ചു. സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 50% തുടരും.
സ്വദേശി ശാസ്ത്രജ്ഞർ, ടെക്നീഷ്യന്മാർ എന്നിവർക്ക് മേഖലകളിലുള്ള 4% സംവരണം 15% ആകും. സർവീസ് പ്രൊവൈഡിങ് സ്ഥാപനങ്ങളിലെ 2%, സെയിൽസ് മേഖലയിലെ 6% എന്നത് 20% ആകും. ഇൻഷുറൻ മേഖലയിൽ നിലവിലുള്ള തോതിൽ 6% വർധനയോടെ 70% ആക്കി. ബാങ്കിങ് മേഖലയിൽ 60% എന്നത് 65 ശതമാനവുമാകും. ധനകാര്യം- നിക്ഷേപം, കൃഷി, മത്സ്യബന്ധനം, ആടുമേയ്ക്കൽ, റിയൽ എസ്റ്റേറ്റ്, പെട്രോകെമിക്കൽ ആൻഡ് റിഫൈനിങ് എന്നിവകളിൽ നിലവിലുള്ള തോത് തുടരും.