ADVERTISEMENT

ദുബായ് ∙ ചെക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും തമ്മിൽ ഉശിരൻ കാൽപന്തുമത്സരം നടത്തി ഗോളടിച്ചിരിക്കുകയാണു ചാലിശ്ശേരി കൂട്ടായ്മ. ഫുട്ബോൾ കളിക്കാരായ വരനും വധുവിന്റെ സഹോദരനും കാൽപ്പന്തു പ്രേമം തലയ്ക്കു പിടിച്ച കൂട്ടുകാരും ചേർന്നപ്പോൾ ഉശിരൻ മത്സരമാകട്ടെ വിവാഹസമ്മാനം എന്നു തീരുമാനിക്കുകയായിരുന്നു. വരൻ സാബിദ് സൈനുദ്ദീന്റെ നേതൃത്വത്തിൽ ‘ചെക്കന്റെ വീട്ടുകാരും’ അളിയന്റെ ഫൈറോസ് അക്ബറിന്റെ നേതൃത്വത്തിൽ ‘പെണ്ണിന്റെ വീട്ടുകാരും’ കളത്തിലിറങ്ങി.

football
മത്സരത്തിൽ ജയിച്ച പെണ്ണിന്റെ വീട്ടുകാർ ടീം.

മുക്കാൽ മണിക്കൂർ നീണ്ട ഉശിരൻ പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നുഗോളിനു ചെക്കന്റെ വീട്ടുകാരെ വീഴ്ത്തി പെണ്ണിന്റെ വീട്ടുകാർ വിജയിച്ചു. ചാലിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഇസിഎഫ്സി ടീമിന്റെ കളിക്കാരാണ് സാബിദും ഫൈറോസും. ഫൈറോസിന്റെ സഹോദരി ഇസബല്ലയും സാബിദും തമ്മിലുള്ള വിവാഹം അടുത്തമാസം പതിനെട്ടിനാണ്. ഇരുവരും വിവാഹത്തിനു നാട്ടിലേക്ക് പോകുന്നതിനു മുമ്പായി വിവാഹസമ്മാനമായി കാൽപ്പന്തുകളി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ മൽസരത്തിനു ശേഷം കാരണവന്മാരും ചെറുപ്പക്കാരും തമ്മിലുള്ള 15 മിനിറ്റ് മൽസരവും നടന്നു.

football-1-gif

ലുങ്കിയും വള്ളി ബനിയനും ധരിച്ചിറങ്ങിയ കാരണവൻ ടീം ഒരു ഗോളിനു വിജയിച്ചു. തുടർന്ന് പുരുഷന്മാരുടെ ഒപ്പനയും വിരുന്നുസൽക്കാരവുമുണ്ടായിരുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് ഇസ്മായീൽ തച്ചറായിൽ, സെക്രട്ടറി റിയാസ് അച്ചാരത്ത്, ജോയിന്റ് സെക്രട്ടറി പി.എം.എ ലത്തീഫ്, കോച്ച് സ്റ്റീഫൻ ചാലിശ്ശേരി, റഷീദ് പരുവുങ്ങൽ, ഷമീർ കളത്തിൽ, ഷഫീക്ക്, മൻസൂർ ചാലിശ്ശേരി, ഹാഷിം അച്ചാരത്ത്, അൻസർ അറയ്ക്കൽ, ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com