അമേരിക്കൻ സൈനികത്താവളത്തിന് സൗദിയിൽ അനുമതി
Mail This Article
റിയാദ്∙ അമേരിക്കൻ സൈനികത്താവളത്തിന് സൗദിയിൽ അനുമതി നൽകിയതായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അറിയിച്ചു. 2003 ശേഷം ഇതാദ്യമായി വീണ്ടും അമേരിക്കൻ സൈന്യം സൗദിയിൽ തമ്പടിക്കുമ്പോൾ പശ്ചിമേഷ്യ വീണ്ടും പുകയുകയാണ്. കുവൈത്ത് ഇറാഖ് പ്രശ്ന കാലത്തായിരുന്നു ഇത്തരത്തിൽ സൈനിക താവളം അനുവദിച്ചിരുന്നത്.
1991 മുതൽ 12 വർഷം അമേരിക്കൻ സൈന്യം സൗദിയിൽ തമ്പടിച്ചിരുന്നു. ഇറാൻ-അമേരിക്ക ബന്ധം വഷളാകുന്ന സാഹചര്യത്തിൽ മേഖലയുടെ സുരക്ഷ കണക്കിലെടുത്താണ് സൈന്യത്തെ ക്ഷണിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2015 ലെ ന്യൂക്ലിയർ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് ഇറാനുമായുള്ള അമേരിക്കൻ ബന്ധം വഷളായത്. 500 സൈനികരെയും എയർ ഡിഫൻസ് മിസൈലുകളും എഫ് 22 ഒളിപ്പോരാളികളുമാണ് സംഘത്തിലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ യെമനിനെതിരെയുള്ള അറബ് സഖ്യസേനാ നീക്കത്തിന് അമേരിക്കയുടെ സഹായമുണ്ട്.