പരിശീലന പറക്കൽ വിജയം; അബുദാബി വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ ഉടൻ തുറക്കും
Mail This Article
അബുദാബി ∙ പരിശീലന പറക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ ഉടൻ രാഷ്ട്രത്തിനു സമർപ്പിക്കും. 1910 കോടി ദിർഹം മുതൽ മുടക്കിലാണ് മിഡ്ഫീൽഡ് ടെർമിനൽ സജ്ജമാക്കിയത്. പരിശീലന പറക്കലിൽ 2 എത്തിഹാദ് വിമാനങ്ങളും 800 വൊളൻറിയർമാരും പങ്കെടുത്തു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പരിശീലന പരിപാടി നടത്തിയത്. രാവിലെ 9.30ന് യാത്രക്കാരെ വിമാനങ്ങളിൽ കയറ്റി 80 മിനിറ്റ് പറന്ന ശേഷം തിരിച്ചിറക്കി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.
ഇതിനിടയിൽ ലഗേജ് കയറ്റൽ, ഇന്ധനം നിറയ്ക്കൽ, സുരക്ഷാപരിശോധന എന്നിവയെല്ലാമുണ്ടായി. പരിശീലനം വിജയകരമായതോടെ എത്രയും വേഗം തുറക്കാനാണ് പദ്ധതിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ തോംസൺ പറഞ്ഞു. മിഡ്ഫീൽഡ് ടെർമിനലിനു മണിക്കൂറിൽ 8,500 പേരെ കൈകാര്യം ചെയ്യാനും വർഷം 5 ലക്ഷം ബാഗേജുകൾ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. മിഡ്ഫീൽഡ് ടെർമിനൽ പ്രവർത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി വർഷത്തിൽ 4.5 കോടിയായി ഉയരും. നിലവിൽ ഇത് 2 കോടിയാണ്.