സലാലയിൽ പപ്പായ കൃഷി പഴയ പ്രതാപത്തിലേക്ക്
Mail This Article
മസ്കത്ത് ∙ കീടങ്ങളുടെ ഭീഷണിയെ അതിജീവിച്ച് സലാലയിൽ പപ്പായ (കപ്പളങ്ങ) കൃഷി പഴയ പ്രതാപത്തിലേക്ക്. പലയിനം പപ്പായകൾ വിപണിയിൽ സുലഭമായതോടെ സലാല മൺസൂൺ മേളയ്ക്കെത്തുന്ന സന്ദർശകരും ധാരാളമായി വാങ്ങുന്നു. പച്ച പപ്പായയ്ക്കും ആവശ്യക്കാരേറെയാണ്. പലയിനം പപ്പായകൾ വിളയുന്ന സലാലയിൽ മീലിമൂട്ട എന്നറിയപ്പെടുന്ന വെളുത്ത കീടം പപ്പായ തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചതോടെ വർഷങ്ങളായി വിളവ് കുത്തനെ കുറഞ്ഞിരുന്നു.
കാർഷിക ഗവേഷകർ മിത്രകീടങ്ങളെ വികസിപ്പിച്ചാണ് മീലിമൂട്ടകളെ തുരത്തിയത്. പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഈ കീടം ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതിനാൽ ഇലകൾ മഞ്ഞളിച്ച് നശിച്ചു പോകുന്നു. ഒരു മൂട്ടയുടെ ജീവിതചക്രത്തിൽ 500 മുട്ടവരെയിടും. അതിവേഗം ഇവ പെരുകുകയും ചെയ്യും. സലാലയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് മിത്രകീടങ്ങളെ വികസിപ്പിച്ചത്.
കീടങ്ങളെ നശിപ്പിക്കുന്ന ഇവ ചെടികൾക്കു ഭീഷണിയല്ല. ഈ ജൈവ നിയന്ത്രണ സംവിധാനം കൂടുതൽ തോട്ടങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സലാലയിൽ അഞ്ചിലേറെ ഇനം മീലി മൂട്ടകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ തുരത്താൻ മറ്റു മാർഗങ്ങളെക്കുറിച്ചും ഗവേഷകർ ആലോചിക്കുന്നുണ്ട്.