സമാധാനത്തിനായി ഒന്നിക്കും: യുഎഇ, ചൈന
Mail This Article
അബുദാബി ∙ ഭീകരവാദത്തിനെതിരെയും മേഖലയിൽ സമാധാനം വീണ്ടെടുക്കാനും യോജിച്ച് പോരാടുമെന്ന് യുഎഇ-ചൈന സംയുക്ത പ്രഖ്യാപനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ 3 ദിവസം നീണ്ട ചൈനാ സന്ദർശനത്തിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ കൈ കോർത്താണ് മൂന്നു ദിവസത്തെ പര്യടനം അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനോട് ഷെയ്ഖ് മുഹമ്മദ് യാത്ര പറഞ്ഞത്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎഇയുടെ പ്രവർത്തനങ്ങൾക്ക് ചൈന പിന്തുണ പ്രഖ്യാപിച്ചു.
രാജ്യാന്തര എണ്ണ വിതരണത്തിൽ സുരക്ഷ വീണ്ടെടുക്കാൻ യുഎഇയ്ക്കൊപ്പം ചൈന നിലയുറപ്പിക്കും. ഭീകരതയ്ക്കെതിരെ യോജിച്ച് പോരാടും. രാജ്യാന്തര നിയമം അനുസരിച്ച് തുറന്ന വ്യാപാര നയം നടപ്പാക്കാൻ ശ്രമിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ യുഎഇ പങ്കാളികളാകും. ഇ-കൊമേഴ്സ് ശക്തിപ്പെടുത്താൻ സംയുക്ത സമിതിയുടെ പ്രവർത്തനം ഊർജിതമാക്കും. പ്രതിരോധമേഖലയിലെ സൈനിക സഹകരണത്തിന് പുറമേ 16 മേഖലകളിൽ പുതിയ സഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
ജക്കാർത്തയിൽ സ്വീകരണം
അബുദാബി/ജക്കാർത്ത ∙ ഹ്രസ്വസന്ദർശനാർഥം ഇന്തൊനീഷ്യയിലെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേവനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ജക്കാർത്തയിൽ ഉജ്വല സ്വീകരണം. ബോഗർ പാലസിൽ പ്രസിഡന്റ് ജോകോ വിദോദോ പരമ്പരാഗത മാതൃകയിൽ സ്വീകരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ച നേതാക്കൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.