ADVERTISEMENT

അബുദാബി/തിരൂർ ∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം. ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കഴിഞ്ഞ അദ്ദേഹം ദിവസം പ്രഖ്യാപിച്ച 10 ലക്ഷം രൂപ ബഷീറിന്റെ കുടുംബത്തിന് കൈമാറി. 

എം.എ.യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്നു ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകൾക്ക് കൈമാറി. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് യൂസഫലി അറിയിച്ചത്.

10-lakhs-km-basheer-s-family
വാഹനാപകടത്തിൽ കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഡ്രാഫ്റ്റ് എം.എ.യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്നു ബഷീറിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീർ മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം ശ്രീറാം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുൻപിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. 

എന്നാൽ, ചൊവ്വാഴ്ച ശ്രീറാം വെങ്കിട്ടരാമനു കോടതി ജാമ്യം അനുവദിച്ചു. കോടതി റിമാൻഡ് ചെയ്തിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെയാണു ജാമ്യം ലഭിച്ചത്. ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഇന്ന് നൽകിയ അപ്പീലും തള്ളിയിരുന്നു. കേസിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന ലാബ് പരിശോധനാ റിപ്പോർട്ട് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. അപകടം നടന്ന് 9 മണിക്കൂർ വൈകി രക്തസാംപിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചതു പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. മെഡിക്കൽ റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച മജിസ്ട്രേട്ട് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com