ADVERTISEMENT

അറഫ (മക്ക) ∙ തീർഥാടക ലക്ഷങ്ങൾ പ്രാർഥനാനിർഭരമായ മനസോടെ ഇന്ന് അറഫയിൽ ഒരുമിച്ച് കൂടും. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ 22 ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് അറഫയിൽ സംഗമിക്കുക. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അറഫാ സംഗമം.1400 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ് ലക്ഷക്കണക്കിന് അനുചരരെ ഒരുമിച്ച് കൂട്ടി നടത്തിയ മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് അറഫാ സംഗമം. അറഫയില്ലെങ്കിൽ ഹജ്ജില്ല എന്നാണ് വിശ്വാസം. ജബൽ റഹ്‌മയും അതിനോട് ചുറ്റുമുള്ള വിശാലമായ പ്രദേശവുമാണ് അറഫാമൈതാനം. മക്കയുടെ കിഴക്ക് ഭാഗത്ത് 20കി.മീറ്റർ ചുറ്റളവിൽ പറന്ന് കിടക്കുന്ന പ്രദേശമാണിത്. ഇന്ന് (ദുൽഹജ് 9) സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ പെരുന്നാൾ ദിവസം (ദുൽഹജ് 10) പ്രഭാതം വരെയുള്ള ഏതെങ്കിലും ഒരു സമയം അറഫയിൽ നിൽക്കണമെന്നതാണ് നിബന്ധന. ഈ പ്രാധാന്യം കണക്കിലെടുത്ത് ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരെയും അവശരെയും പ്രത്യേക വാഹനങ്ങളിൽ അറഫയിൽ എത്തിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്. 

പ്രവാചക ചര്യയുടെ ഭാഗമായി അറഫയിലേയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിന് വേണ്ടിയാണ് തീർഥാടകർ ഇന്നലെ മുതൽ മിനയിൽ തമ്പടിച്ചത്. അറഫയിലെ മസ്ജിദുന്നമിറയിൽ നടക്കുന്ന  ഉച്ച നമസ്കാരത്തിലും ശേഷം നടക്കുന്ന അറഫ പ്രസംഗ (ഖുതുബ)ത്തിലും വിശ്വാസികൾ പങ്കെടുക്കും. അറഫ മൈതാനിയിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ റഹ്മയിൽ വച്ചാണ് പ്രവാചകന്റെ വിഖ്യാതമായ വിടവാങ്ങൽ പ്രസംഗം നടന്നത്. ഇന്നേ ദിവസം ഈ കൊച്ചു കുന്നിലും പരിസരത്തും ദിക്റുകളും പ്രാഥത്ഥനകളുമായി വിശ്വാസികൾ കഴിച്ചു കൂട്ടും. രാജ്യത്തിന് പുറത്ത് നിന്ന് 18,49,817 തീർഥാടകരാണ് ഈ വർഷം ഹജിനെത്തിയിട്ടുള്ളത്. കൂടാതെ രാവിലെ വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് അഭ്യന്തര തീർഥാടകർ എത്തിയത് 2,13,455 ആണ്. മക്കയിൽ അധിവസിക്കുന്നവരെ കൂടാതെയാണിത്. ഇന്നത്തെ പ്രദോഷ നമസ്കാരത്തിന് ശേഷം മുതൽ അറാഫയ്ക്കും മിനയ്ക്കും ഇടയിലെ മുസ്ദലിഫയിലേക്ക് ഹാജിമാർ നീങ്ങിത്തുടങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലെ ആകാശത്തിന് ചുവട്ടിലാണ് തങ്ങുക. ഇവിടെ നിന്നാണ് പിശാചിന്റെ പ്രതീകങ്ങളായ ജംറയെ എറിയാനുള്ള കല്ലുകൾ ശേഖരിക്കുക. ശേഷം മിനയിലെ ടെന്റുകളിലേക്ക് തന്നെ തിരിച്ചെത്തും. 

haj-journey-peaks

പെരുന്നാൾ ദിവസം ജംറകളിലെ എറിയൽ പൂർത്തിയാക്കിയ ശേഷം ത്വവാഫിനായി മസ്ജിദുൽ ഹറമിലേക്ക് നീങ്ങും. ബലിപെരുന്നാൾ ദിവസം സൂര്യാസ്തമയത്തോടെയാണ് മിനയിൽ രാപാർക്കുന്നതിനായി വീണ്ടും ടെന്റുകളിൽ തിരിച്ചെത്തുക. മിനയ്ക്കും മക്കക്കും ഇടയിൽ ഏഴു കിലോ മീറ്റർ ദൂരമാണുള്ളത്. മിനയിൽ നിന്ന് അറഫയിലേക്ക് 15 കിലോ മീറ്ററും. ഇതിനിടയിലാണ് മുസ്ദലിഫ. അറഫയിൽ നിന്ന് മക്കയിലെ കഅബാ മന്ദിരത്തിലേക്ക് ഏകദേശം 22 കിലോ മീറ്റർ ദൂരമുണ്ട്. കാൽനട തീർഥാടകർക്കായി ഈ ദൂരമത്രയും പന്തലിട്ട് പ്രത്യേകം തണൽ വിരിക്കുകയും കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിന് പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച്  നിലം നിറം മാറ്റി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഹജിനെത്തിയ മുഴുവൻ തീർഥാടകരും ഏകദേശം ഒരേ സമയത്ത് ഒരുമിച്ച് കൂട്ടുന്ന മനുഷ്യക്കടലാണ് അറഫ സംഗമം. അറഫ സംഗമം കഴിഞ്ഞ് മിനയിലെ തമ്പുകളിലേക്കുള്ള മടക്കം ദുഷ്കരമാണ്. തിരക്ക് ഒഴിവാക്കാൻ അധികൃതർ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും വഴിയറിയാതെ വലയുകയും കൂട്ടം തെറ്റി പോകുകയും ചെയ്യുന്ന നിമിഷങ്ങളാണിത്. വൃദ്ധരും ശാരീരിക ക്ഷമത കുറഞ്ഞവരും നന്നേ ബുദ്ധിമുട്ടുന്ന സമയം. ഇത്തരക്കാരെ സഹായിക്കുന്നതിനായി സൗദി സർക്കാരിന് കീഴിൽ സുരക്ഷാ ഭടന്മാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും സാദാകർമ രംഗത്തുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളുടെ കീഴിൽ വിപുലമായ വോളന്റയർ സേവനങ്ങളും ലഭ്യമാണ്. ഈരംഗത്ത് മലയാളി കൂട്ടായ്മകളായ കെഎംസിസി, ഹജ് വെൽഫെയർ ഫോറം, ആർഎസ്‌സി, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളുടെ സേവനങ്ങൾ സ്തുത്യർഹമാണ്. 

സുഗമമായ ഹജ് സേവനത്തിന്  സാധ്യമായ എല്ലാ വിധ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദൈവത്തിന്റെ വിരുന്നുകാരുടെ അതിഥികളായതിൽ ഞങ്ങൾ അഭിമാനിക്കുന്നും സുരക്ഷാ സേനയുടെ വക്താവ് ബസ്സാം അൽ അത്തിയ പറഞ്ഞു. ആരാധനകളെ ഒരു നിലയ്ക്കും രാഷ്ട്രീയ വത്കരിക്കാൻ അനിവദിക്കില്ലെന്ന് സൗദി ആവർത്തിച്ചു. സൗദി വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ വർഷം 88,550 ഇറാനിയൻ തീർഥാടകരും 20000 അമേരിക്കൻ തീഥാടകരും ഹജിനെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com