ഒരുങ്ങുന്നത് അപൂർവതകളുടെ അരങ്ങ്: ഷെയ്ഖ് മുഹമ്മദ്; 2020 എക്സ്പോ ഒരുക്കങ്ങൾ വിലയിരുത്തി
Mail This Article
ദുബായ് ∙ വിവിധ രാജ്യങ്ങൾ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ വേദിയെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഒാരോ രാജ്യത്തിന്റെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ചും അറിയാനാകും. രാജ്യാന്തര മേള വൻവിജയമാക്കാൻ രാജ്യം ഒരേ മനസ്സോടെ കഠിന പരിശ്രമം നടത്തണമെന്നും എക്സ്പോ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് സൗത്തിലെ എക്സ്പോ 2020 ബ്യൂറോ ഒാഫിസിൽ എത്തിയ ഷെയ്ഖ് മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രോട്ടോകോൾസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ എന്നിവരെ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും ഉന്നത ഉദ്യോഗസ്ഥരും േചർന്നു സ്വീകരിച്ചു.
വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി, എക്സ്പോ പ്രചാരണ പരിപാടികൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ റീം ബിൻത് ഇബ്രാഹിം വിശദീകരിച്ചു. ഒരുക്കങ്ങളിൽ ഷെയ്ഖ് മുഹമ്മദ് സംതൃപ്തി രേഖപ്പെടുത്തി. എക്സ്പോയെ പരിചയപ്പെടുത്താൻ കോളജ്, സ്കൂൾ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ക്യാംപെയ്നുകൾ ആരംഭിച്ചിട്ടുണ്ട്.
അയൽ രാജ്യങ്ങളിലും ഇതിനു തുടക്കമായി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.