ADVERTISEMENT

ദുബായ് ∙ കനത്ത മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് തന്റെ ഉപജീവനമാർഗമായ തുണിക്കടയിലെ വസ്ത്രങ്ങൾ നൽകി മാത്യക കാട്ടിയ നൗഷാദിന്  പ്രവാസ ലോകത്തിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം. പ്രവാസികളുടെ സമൂഹ മാധ്യമ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത് നൗഷാദിന്റെ നന്മയെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളാണ്. ഒട്ടേറെ പേർ നൗഷാദുമായി ടെലിഫോണിലും വാട്സ് ആപ്പിലും ബന്ധപ്പെട്ട് അഭിനന്ദിക്കുകയും ചെയ്തു. നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദർശിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും ഒരു ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി നൽകാനും ദുബായിലെ സ്മാർട് ട്രാവൽ ഏജൻസി എംഡി അഫി അഹമ്മദ് മുന്നോട്ടുവന്നു.

afi-ahamed-gif
സ്മാർട്ട് ട്രാവൽ എംഡി അഫി അഹമ്മദ്.

 

ലോകത്തിന് മികച്ച സന്ദേശം നൽകിയ നൗഷാദിനേയും കുടുംബത്തെയും യുഎഇയിലേയ്ക്ക് ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിനകം അദ്ദേഹവുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടു. വ്യാഴാഴ്ച നേരിട്ട് കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനായി നാളെ രാത്രി പുറപ്പെടുകയാണ്. സമ്മതിച്ചാൽ അദ്ദേഹം പറയുന്ന സമയം ഇങ്ങോട്ടു കൊണ്ടുവരും. നേരത്തെ സൗദിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്ന നൗഷാദിന് പ്രവാസികളുടെ പ്രശ്നങ്ങളെല്ലാം അറിയാമെന്നാണ് കരുതുന്നത്. സ്നേഹ സമ്മാനമായ ഒരു ലക്ഷം രൂപ വാങ്ങാൻ നൗഷാദ് തയാറല്ലെന്ന് കുടുംബം അറിയിച്ചു. എങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന നിർധനരായ ആർക്കും അത് നൽകാൻ ഒരുക്കമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന നിലയിലും അതിലുപരി എന്റെ നാട് എന്ന വികാരത്താലും ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. എന്നാൽ നൗഷാദ് എന്ന ഈ മനുഷ്യസ്നേഹി കാട്ടിത്തന്ന 'നന്മ' കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഊർജമേകി. അതിനുള്ള അംഗീകാരമാണ് എന്റെ സമ്മാനം’–അഫി അഹമ്മദ് പറഞ്ഞു.

 

ഇതിന് മുൻപും ഇത്തരത്തിലുള്ള സൽപ്രവർത്തനം അഫി അഹമ്മദ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിൽ വൈറലായ ഫാത്തിമ ഫിദ എന്ന നിർധന കുടുംബത്തിലെ കുട്ടിയുടെ ഗൾഫ് കാണാനുള്ള ആഗ്രഹം കേട്ടറിഞ്ഞ് നിർധനരായ 10 പ്രവാസി കുടുംബങ്ങൾക്ക് സ്മാർട് ട്രാവൽ യുഎഇ സന്ദർശനത്തിനുള്ള അവസരം നൽകിയിരുന്നു. മറ്റൊരു കൂട്ടായ്മ ഫിദാ ഫാത്തിമയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവന്നപ്പോൾ സ്വർണമടക്കമുള്ള സമ്മാനങ്ങളും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com