പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ നൗഷാദും കുടുംബവും യുഎഇയിലെത്തും-വിഡിയോ
Mail This Article
ദുബായ്∙ മഴക്കെടുതിയിലകപ്പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉൗർജം പകർന്ന എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരൻ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദർശിക്കും. ഒാണത്തിനു ശേഷമായിരിക്കും പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാനുള്ള സന്ദർശനം. ഇദ്ദേഹത്തെ ദുബായിലെ സ്മാർട് ട്രാവൽസ് എംഡി അഫി അഹമദ് ഇന്നലെ നേരിട്ട് വീട്ടിലെത്തി ക്ഷണിച്ചതനുസരിച്ചാണ് സമ്മതമറിയിച്ചത്.
നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദർശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരു ലക്ഷം രൂപ സമ്മാനവും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇൗ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയില്‍ നിന്ന് വസ്ത്രങ്ങൾ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആൾക്കാർക്ക് നൽകാൻ തീരുമാനിച്ചു. ചെക്ക് നൗഷാദിന് കൈമാറുകയും ചെയ്തു. കൂടാതെ, ഒരു ലക്ഷം ദിർഹം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും കൈമാറുമെന്നും അഫി അഹമ്മദ് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് നൗഷാദ് പ്രളയ ബാധിതർക്ക് തന്റെ ഉപജീവനമാർഗമായ തുണിക്കടയിലെ വസ്ത്രങ്ങൾ നൽകി മാത്യക കാട്ടിയത്. ഇത് കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വൻ ഉൗർജം നൽകിയിരുന്നു. പ്രവാസ ലോകത്ത് നിന്നടക്കം നൗഷാദിന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമുണ്ടായി.
ലോകത്തിന് നല്ലൊരു സന്ദേശം നൽകിയ നൗഷാദിനേയും അദ്ദേഹത്തെ പിന്തുണക്കുന്ന കുടുംബത്തെയും യുഎഇയിലേക്ക് സ്മാർട് ട്രാവൽ വഴി കൊണ്ടുവരാൻ ഉടമ അഫി അഹമ്മദ് തീരുമാനിക്കുകയായിരുന്നു. നൗഷാദിനു മാത്രമേ നിലവിൽ പാസ്പോർട് ഉള്ളൂ. കുടുംബാംഗങ്ങൾക്ക് പാസ്പോർട് ലഭിക്കുന്ന മുറയ്ക്ക് വീസയും യാത്രാ രേഖകളും തയാറാക്കും. നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നൗഷാദ്.