യൂസഫലി ഇടപെട്ടു; ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം–വിഡിയോ
Mail This Article
ദുബായ്∙ ചെക്കുകേസിൽ അജ്മാനിൽ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്. ആവശ്യമായ ജാമ്യത്തുക കെട്ടിവച്ചാണ് തുഷാർ ജയിൽ മോചിതനായത്. വ്യാഴാഴ്ച ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലിൽ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടൽ നടത്തിയത്.
തുഷാർ വെള്ളാപ്പള്ളി പത്തുവർഷം മുമ്പ് നിർത്തിപ്പോയ ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ പേരിലുള്ള ചെക്കാണു പ്രശ്നമായത്. കമ്പനിയുടെ ഉപകരാർ നൽകിയിരുന്നത് തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് കമ്പനി നിർത്തിയപ്പോൾ നാസിൽ അബ്ദുല്ലയ്ക്കു നൽകാനുണ്ടായ പണത്തിനാണ് ചെക്ക് നൽകിയത്. പത്തു ദശലക്ഷം ദിർഹം (19 കോടി രൂപ) നൽകാനുണ്ടായിരുന്നെന്നാണ് നാസിൽ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാട്ടിലെ തുഷാർ വെള്ളാപ്പള്ളിയുടെ സ്വാധീനം മൂലം അവിടെ നടപടികൾക്ക് കഴിയില്ലെന്ന് കണ്ടാണ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാം എന്ന നിലയിൽ ദുബായിലേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം അജ്മാൻ പൊലീസിൽ കേസ് നൽകുകയുമായിരുന്നു. അജ്മാനിലെ ഹോട്ടലിൽ ചൊവ്വ വൈകിട്ടാണ് അറസ്റ്റ് നടന്നത്.
അതേസമയം, ഇത്രയധികം പണം നൽകാനില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തന്നെയുമല്ല പത്തുവർഷം മുൻപു നിർത്തിപ്പോയ ബോയിങ് കമ്പനിയുടെ പേരിലാണ് ചെക്ക് നൽകിയത് എന്നതിനാൽ കേസിന് ദുർബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നൽകിയ സമയത്ത് തുഷാർ ദുബായിൽ ഇല്ലായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തുഷാറിന്റെ കമ്പനിയിൽ മുമ്പ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂർ സ്വദേിക്കു നൽകിയതെന്നാണ് അറിയുന്നത്. നാട്ടിൽ നിന്ന് വെള്ളാപ്പള്ളി നടേശന്റെ അഭ്യർഥന പ്രകാരമാണ് എം.എ. യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചർച്ചകൾ നടത്തിയത്.