ദുബായിൽ വഴികാട്ടാൻ 'സ്മാർട്' ബോർഡുകൾ
Mail This Article
ദുബായ് ∙ വാഹനമോടിക്കുന്നവരെ ഗതാഗതക്കുരുക്കിലകപ്പെടാതെ വഴികാട്ടാൻ ഇനി സ്മാർട് ഇലക്ട്രോണിക് ബോർഡുകൾ. അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന എക്സ്പോയ്ക്കു മുൻപ് 112 ഡൈനാമിക് മെസേജിങ് സൈൻസ് (ഡിഎംഎസ്) സ്ഥാപിക്കാനാണ് പദ്ധതി. 18 ബോർഡുകൾ ഇതിനകം സ്ഥാപിച്ചു. ക്യാമറകളും റഡാറുകളും വേഗപരിശോധനാ ഉപകരണങ്ങളും ഉൾപ്പെടുന്നതാണു ഡൈനാമിക് മെസേജിങ് സൈൻസ് (ഡിഎംഎസ്). റോഡിലെ ചെറുചലനങ്ങൾ പോലും സൂക്ഷ്മമായി പകർത്താനാകും.
കാലാവസ്ഥാ മാറ്റം, അപകടങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവയെക്കുറിച്ച് മുന്നറിയിപ്പു നൽകുകയും സുരക്ഷിത പാത നിർദേശിക്കുകയും ചെയ്യുന്ന ബോർഡുകളാണിവയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. റോഡരികിൽ സ്ഥാപിക്കുന്ന ചെറുബോർഡുകളും റോഡിനു കുറുകെ സ്ഥാപിക്കുന്ന വലിയ ബോർഡുകളും ഇതിൽ ഉൾപ്പെടുന്നു.
വൻ പദ്ധതികളുമായി ആർടിഎ
58 കോടി ദിർഹത്തിന്റെ വിവിധ പദ്ധതികളാണു ആർടിഎയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. അൽ ബർഷയിൽ ഏറ്റവും നൂതന സംവിധാനങ്ങളോടെ ഗതാഗത നിയന്ത്രണ കേന്ദ്രം നിർമിക്കും. എമിറേറ്റിലെ എല്ലാ പാതകളും ഇതിന്റെ പരിധിയിൽ വരും. ആർടിഎ, പൊലീസ് കേന്ദ്രങ്ങളുമായി ഇതു ബന്ധിപ്പിക്കും. നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഉപയോഗപ്പെടുത്തി റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കുക, താമസ-വാണിജ്യ മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക, അപകടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനം നടത്തുക എന്നിവയാണു ലക്ഷ്യങ്ങൾ. ചെറിയ റോഡപകടമാണെങ്കിൽ റിപ്പോർട്ടുകൾ പൊലീസിന്റെ മൊബൈൽ ആപ്പ് വഴി കൈമാറാൻ സംവിധാനമൊരുക്കും. ഇതിനു മുന്നോടിയാായി ഓപ്പറേഷൻസ് റൂം, ട്രാഫിക് കൺട്രോൾ സെന്റർ, പട്രോളിങ് വാഹനങ്ങൾ എന്നിവയെ പ്രത്യേക സ്മാർട് ശൃംഖലയുടെ ഭാഗമാക്കി.